അർജന്റീന : അർജന്റീനയിൽ നിന്ന് കാനറി ദ്വീപുകളിലേക്ക് യാത്ര തിരിച്ച എംവി ഹോണ്ടിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് പടരുന്നതായി റിപ്പോർട്ട്. രോഗബാധയെത്തുടർന്ന് കപ്പലിലെ മൂന്ന് പേർ മരിച്ചതായും നാല് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വൈറസ് വ്യാപനത്തെത്തുടർന്ന് കപ്പൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ തീരത്ത് നിർത്തിയിട്ടിരിക്കുകയാണ്. രോഗബാധിതരായ നാല് പേരെ ജോഹനാസ്ബർഗിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ കപ്പൽ യാത്ര തുടരേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.അർജന്റീനയിൽ നിന്ന് ആരംഭിച്ച് സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെ അന്റാർട്ടിക്ക അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായാണ് മരണം സംഭവിക്കുന്നത്.
എന്താണ് ഹാന്റാ വൈറസ്?: ഇത് ഒരു പുതിയ വൈറസ് അല്ല. 1950-കളിൽ കൊറിയയിലെ ഹാന്റാൻ നദിയുടെ തീരത്താണ് ഇത്തരം രോഗബാധ ആദ്യമായി കണ്ടെത്തുന്നത്. സാധാരണയായി എലികളിൽ നിന്നും അവയുടെ മൂത്രം അടക്കമുള്ള സ്രവങ്ങളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. സാധാരണയായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് അപൂർവ്വമാണ്. എന്നാൽ കപ്പലിലെ സാഹചര്യത്തിൽ വൈറസിന് വല്ല മ്യൂട്ടേഷനും സംഭവിച്ചോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. കപ്പലിലെ അടഞ്ഞ സാഹചര്യത്തിൽ ആളുകൾ തമ്മിലുള്ള അടുത്ത സമ്പർക്കം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഈ വൈറസ് ബാധിച്ചാലും കാണപ്പെടുന്നത്. കടുത്ത പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ന്യൂമോണിയ എന്നിവയാണ് പ്രധാനമായും ഉണ്ടാകുക. ശ്വാസകോശത്തിന് കടുത്ത പരിക്കുകൾ ഏൽപ്പിക്കുന്നതിലൂടെ ആരോഗ്യം ക്ഷയിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.






























