അരൂർ : ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് പുകക്കുഴൽ പതിച്ചത്. ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഈ ശ്മശാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുന്നോടിയായി അടുത്തിടെ ഒരു വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. പുകക്കുഴലും ചിമ്മിനിയും ഉൾപ്പെടെയുള്ളവ അടിയന്തരമായി മാറ്റണമെന്ന് ഈ സംഘം നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വീടിനു മുകളിൽ വീണുകിടക്കുന്ന പുകക്കുഴൽ ക്രെയിൻ എത്തിച്ച് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.





























