തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് . ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്, കാസര്‍കോട് ജില്ലയില്‍ മുന്നറിയിപ്പില്ല ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളിൽ റെഡ് അലർട്ടും നിലവിൽ വന്നു. എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.അര്‍ധരാത്രിമുതല്‍ പെയ്ത പേമാരിയില്‍ മുങ്ങി കൊച്ചിനഗരം. മേഘവിസ്ഫോടനത്തിന് സമാനമായ മഴയില്‍ റോഡുകളിലെല്ലാം വെള്ളം പൊങ്ങിയതോടെ നഗരമാകെ ഗതാഗതക്കുരുക്കിലായി.
വേലിയേറ്റസമയമായതിനാല്‍ മഴശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിഞ്ഞില്ല. കൊച്ചി കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്ന് മേയര്‍ എം അനില്‍കുമാര്‍ മാധ്യമങ്ങളോട്പറഞ്ഞു. കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. രാവിലെ മുതൽ മഴയില്ലെങ്കിലും രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി. മീനച്ചിലാറിന്റെ ജലനിരപ്പ് ഉയർന്നെങ്കിലും അപകട നിലയില്ല. പൊതുവെ മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.





























