തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരിട്ടെത്തിയാണ് പരിശോധിച്ചത്. ജസ്റ്റിസ് ബസന്ത് ബാലാജി, അമിക്കസ് ക്യൂറി രാം കുമാർ നമ്പ്യാർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ഉൾപ്പെടെ പരിശോധന നടത്തും. രോഗികളുടെ അവകാശ സംരക്ഷണം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് തുടങ്ങിയവയാണ് പരിശോധിച്ചത്. സെല്ലുകളുടെ പോരായ്മ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഘം ഇവിടെ എത്തി പരിശോധന നടത്തിയത്.
മുഴുവൻ ഇടങ്ങളും പരിശോധിച്ചെന്നും എന്താണ് തീരുമാനം എന്ന് പിന്നീട് അറിയിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതികരിച്ചു. മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഹരിക്കുന്നതിന് വേണ്ടി 2022 ൽ മനുഷ്യാവകാശ കമ്മീഷൻ ആശുപത്രി സന്ദർശിക്കുകയും അതിവേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കി അതിനാവശ്യമായ പണം വേഗത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടികളും കൈകൊണ്ടിരുന്നില്ല , ഇതിന്റെ ഭാഗമായിട്ടാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്നെ നേരിട്ടെത്തി പരിശോധന നടത്തുന്ന സാഹചര്യം ഉണ്ടായത്. പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി.






























