കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തളളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണക്കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാൻ കഴിയില്ല എന്നുമാണ് വാദം. പ്രോസിക്യൂഷൻ ഈ വാദത്തോട് യോജിച്ചിരുന്നു. എന്നാൽ ദിലീപ് അടക്കമുള്ള പ്രതിഭാഗം അതീജീവിതയുടെ ആവശ്യത്തെ കോടതിയിൽ പൂര്‍ണമായും എതിർക്കുകയായിരുന്നു.





























