കോഴിക്കോട് : ജനജീവിതം ദുസ്സഹമാക്കി ഹോട്ടല്‍ ഭക്ഷണത്തിനും വിലക്കയറ്റം. വെജ്, നോണ്‍ വെജ് ഹോട്ടലുകളില്‍ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറം വര്‍ധിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കും പാചകവാതകത്തിനും ഇന്ധനത്തിനും വില അനിയന്ത്രിതമായി കൂടുമ്പോള്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ജനങ്ങള്‍ക്ക് വയറ്റത്തടിയാവുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ഏകീകൃതമായ വിലനിലവാരമില്ല. നോണ്‍വെജ് ഹോട്ടലുകളില്‍ സ്പെഷല്‍ ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാണ് പ്രതിസന്ധി തരണം ചെയ്യുന്നത്. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഊണിന് പത്ത് മുതല്‍ 15 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ദോശ ഇനങ്ങള്‍ക്കും ചപ്പാത്തി, പൂരി പൊറോട്ട ഇനങ്ങള്‍ക്കും വില കൂട്ടി.
സാധനവിലയും ഇന്ധനവിലയും വര്‍ധിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാവുന്നില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. നേരത്തേ ഒരാഴ്ചയില്‍ 30,000 രൂപയായിരുന്നു പച്ചക്കറിക്കായി മാറ്റിവെച്ചത്. ഇന്നത് 82,000 രൂപയായി വര്‍ധിച്ചുവെന്ന് മാവൂര്‍ റോഡിലെ വെജിറ്റേറിയന്‍ ഹോട്ടലുടമ പറയുന്നു. 30 കിലോ ആട്ടക്ക് 800രൂപക്ക് പകരം 1280 ആണ് ഇപ്പോഴത്തെ വില. 60 രൂപയുണ്ടായിരുന്ന ഓയിലിന് 132 രൂപയായി. 800 രൂപയുണ്ടായിരുന്ന ഗ്യാസിന് 1930 ആണ് പുതിയ വില. അരിക്ക് മാത്രം കിലോ 12 രൂപവരെ കൂടി. ബിരിയാണി അരിക്ക് 15 രൂപ വരെ വില കൂടി. ചായപ്പൊടി പഞ്ചസാര ഇനങ്ങള്‍ക്ക് വില കൂടിയതിനാല്‍ ചായക്കും വില കൂട്ടേണ്ട സാഹചര്യമാണ്. പത്തു രൂപയുണ്ടായിരുന്ന ചായക്ക് 12 മുതല്‍ മേലോട്ട് വില കൂട്ടി വില്‍ക്കുന്നവരുമുണ്ട്.
എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില കൂടുമ്ബോള്‍ വില കൂട്ടുകയല്ലാതെ രക്ഷയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. നഷ്ടം സഹിച്ചാണ് മുന്നോട്ട് പോവുന്നതെന്ന് കോഫി ഹൗസ് അധികൃതര്‍ പറഞ്ഞു. വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്നതിനാല്‍ സഹിച്ചു മുന്നോട്ടുപോവുകയാണ്. അതേസമയം, ചില ഹോട്ടലുകാര്‍ ഊണ്വില്പന വേണ്ടെന്നുവെച്ചു. ന്യായവിലക്ക് ഊണ്വില്ക്കാന് സാധിക്കാത്തതാണ് കാരണമായി പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് അല്പമെങ്കിലും പിടിച്ചുനിന്നത് ഹോട്ടല്‍ മേഖലയായിരുന്നു. പാര്‍സല്‍ വില്പനയും മറ്റുമായി 50 ശതമാനം ഹോട്ടലുകാര്‍ പിടിച്ചുനിന്നു. അടുത്ത കാലത്തായി നിത്യോപയോഗസാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയതാണ് സമാനതകളില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ഭാരവും താങ്ങുന്ന ജനങ്ങള്‍ക്ക് സര്‍ക്കാരിന്റ സൗജന്യകിറ്റ് ലഭിക്കേണ്ട സമയമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.





























