പത്തനംതിട്ട : ‘ജനമൈത്രി’യെന്നത് തികച്ചും അന്വർത്ഥമാക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. കാലവർഷക്കെടുതിയിൽ തകര്‍ന്ന് പോയ വീട് പുനര്‍നിർമ്മിച്ചാണ് ഇലവുംതിട്ട പോലീസ് താരമായിരിക്കുന്നത്. വീടിന്റെ മേൽക്കൂര പൊളിഞ്ഞ് വീണ് വീട്തകർന്ന് ദുരിതത്തിലായ പ്രക്കാനം സെറ്റിൽമെന്റ് കോളനിയിൽ ദേവികാ സദനത്തിൽ വിശ്വനാഥൻനായരുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ ജനമൈത്രി വിസിറ്റിങ്ങിനിടെയാണ് ബീറ്റ് ഓഫീസർ അൻവർഷ അറിയുന്നത്.
ഭാര്യയും പ്ലസ് ടുവിനും എട്ടിലും പഠിക്കുന്ന രണ്ട് കുട്ടികളുമായി ജീവിതം ചോദ്യചിഹ്നമായ ഇവരുടെ ദുരവസ്ഥ പരിഹരിക്കാൻ സിഐ ബി.അയൂബ്ഖാന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. പ്രക്കാനം സ്വദേശിയും പ്രവാസിയുമായ സജി എബ്രഹാമാണ് സ്പോൺസർ. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ മോനായി കച്ചിറയും, ജോർജും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
പുനർനിർമ്മിച്ച് നല്കിയ വീടിന്റെ താക്കോൽദാനം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യും ജനമൈത്രി ജില്ലാനോഡൽ ഓഫീസറുമായ ജെ.ഉമേഷ് കുമാർ നിർവ്വഹിച്ചു. എസ്.എച്ച്.ഒ ബി.അയൂബ് ഖാൻ, സ്പോൺസർ പ്രതിനിധികളായ മോനായി, ജോർജ്, വാർഡ് അംഗം നീതു, എഎസ്ഐ രാജശേഖരൻ നായർ, കെ.പി.എ ജോ.സെക്രട്ടറി കെ.എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആര്‍.പ്രശാന്ത് എന്നിവർ സന്നിഹിതരായി.