റാന്നി : ഇടമണ്‍ ജംങ്ഷനോടു ചേര്‍ന്ന് തോടും പുറമ്പോക്കു ഭൂമിയും കൈയ്യേറി കെട്ടിട നിർമ്മാണമെന്ന് ആരോപണം. തോടും പുറമ്പോക്ക് ഭൂമിയും കൈയ്യേറിയാണ് ഇടമണ്‍ ജംങ്ഷനില്‍ ഓട്ടോസ്റ്റാന്‍ഡിനോടു ചേര്‍ന്ന് കടമുറികൾ പണിതുയർത്തിയിരിക്കുന്നത്. നിലവിലെ കെട്ടിട നിർമാണ ചട്ടങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് നിർമ്മാണം പുർത്തീകരിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പറിടുന്നതിനായി പഞ്ചായത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പൊട്ടനരുവി വഴി റാന്നി വലിയതോട്ടിൽ ചെന്നു ചേരുന്ന തോടിന്‍റെ വീതി ഉത്ഭവസ്ഥാനത്തു വെച്ചു തന്നെ കയ്യേറി നീരൊഴുക്ക് തടഞ്ഞിരിക്കുന്ന പോലെയാണ്. തോടിന്‍റെ വീതി കുറച്ച് കെട്ടിയെടുത്ത് ആ കെട്ടിനോടു ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം.
തോടിന്‍റെ ഉറവ ചാലുകള്‍ സിമന്‍റുപയോഗിച്ച് അടച്ച നിലയിലാണ്. നിരവധി കുടുംബങ്ങളും, ക്ഷീരകർഷകരും, മലയോര കർഷകരും ഇരുകരയിലുമായി ഈ തോടിനെ ആശ്രയിച്ചു കഴിയുന്നവരാണ്. ഗാർഹികാ ആവിശ്യത്തിനായും കാർഷിക ആവിശ്യത്തിനുമായി ഈ തോടിന്റെ ഗുണഭോക്താക്കൾ ആയിരുന്നവർ ഇന്ന് കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായി ഭീമമായ തുക മുടക്കേണ്ട അവസ്ഥയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീരൊഴുക്കും ജലസംരക്ഷണവും നിലനിർത്താനായി പുതിയ പദ്ധതികൾ നടപ്പിലാക്കുകയും ബജറ്റുകളിൽ വൻ തുകകള്‍ ഉൾകൊള്ളിക്കുമ്പോള്‍ ഇവിടെ അത് കൊട്ടിയടയ്ക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ജലദൗർലഭ്യം നേരിടുന്ന നമ്മുടെ സംസ്ഥാനത്ത് കണ്‍ മുന്‍പില്‍ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങൾ ഉദ്യോഗസ്ഥർ കണ്ടില്ല എന്ന് നടിക്കുകയാണ്. ഇടമണ്ണിൽ നടന്ന കയ്യേറ്റം പഴവങ്ങാടി പഞ്ചായത്തിലെ മുൻ പഞ്ചായത്ത് അംഗങ്ങളായ രണ്ടു പേരുടെ ഒത്താശയോടു കൂടിയാണെന്നു ആരോപണം ഉയരുന്നുണ്ട്. നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഇതില്‍ നടപടി ഉണ്ടായില്ല. നടപടി ഇല്ലാത്ത സാഹചര്യത്തില്‍ കർഷകരെ സംഘടിപ്പിച്ച് പഞ്ചായത്തിലേക്ക് മാർച്ചും ധര്‍ണ്ണയും നടത്തുമെന്നും മുഖ്യമന്ത്രി, കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകുമെന്നും വിവരാവകാശരേഖകൾ ശേഖരിച്ചു പഞ്ചായത്തിൽ നടത്തികൊണ്ടിരിക്കുന്ന ഇത്തരം അഴിമതിക്കെതിരെ നിയമപരമായി തന്നെ നേരിടുമെന്നും നാട്ടുകാർ പറയുന്നു.





























