റാന്നി : നാറാണംമൂഴി പഞ്ചായത്തില്‍ അനധികൃതമായി പാറഖനനം നടത്തിയതിന് ക്വാറി ഉടമയിൽ നിന്ന് റോയൽറ്റി, പാറവില ഇനങ്ങളിലായി 3,74,26,896 രൂപയും പിഴയായി അഞ്ച് ലക്ഷം രൂപയും ഈടാക്കി. റാന്നി അത്തിക്കയം വില്ലേജിലെ നാറാണംമൂഴി പഞ്ചായത്ത് അതിർത്തിയിലുള്ള മണിമലേത്ത് ക്വാറിയിൽ അനധികൃത പാറഖനനം നടക്കുന്നുവെന്ന് കാണിച്ച് വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി കുന്നേത്ത് കെ.കെ രാജു നൽകിയ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വർഷമാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്വാറിയിങ് ലീസ് ഏരിയായ്ക്ക് പുറത്തുനിന്ന് അനധികൃതമായി ഖനനം നടത്തിയതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. തുടർന്ന് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് 5,19,818 മെട്രിക് ടൺ പാറ അനധികൃതമായി ഖനനം ചെയ്ത് നീക്കിയതായി കണ്ടെത്തി.
മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് റോയല്‍റ്റി, പാറവില ഇനങ്ങളിലായി പിഴ ഈടാക്കിയത്. അനധികൃത ഖനനം നടത്തിയത് സ്വന്തം ഭൂമിയില്‍ തന്നെയാണെന്നു തഹസില്‍ദാര്‍ സാക്ഷ്യപെടുത്തിയതായും തിരുവല്ല ആര്‍.ഡി.ഒ രാജുവിന്റെ പരാതിക്ക് മറുപടിയായി നല്‍കിയ കത്തിൽ പറയുന്നു.






























