കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തിൽ. 2015 മെയ് 15 ന് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാർച്ച് ആറിന് നവീകരിച്ച പാർക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഇന്ന് രണ്ടാം ചർമ വാർഷികം ആചരിക്കാനിരിക്കെ അനാദരവിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.
‘ഭരണം മാറിയപ്പോൾ ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പൊട്ടിച്ച് മാറ്റിവെച്ച് പുതിയത് സ്ഥാപിച്ചു. ശുദ്ധ തോന്നിവാസമല്ലേ നടക്കുന്നത്’, എന്നാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സ്ഥലത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയും പഴയ ശിലാഫലകം പുതിയത് സ്ഥാപിച്ചതിന്റേത് അടുത്തേക്ക് നീക്കിവെക്കുകയും ചെയ്തു. അവിടുന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയസ്ഥലത്തേക്ക് വെച്ചത്. എന്നാൽ പുതിയ ഫലകം വെയ്ക്കാൻ സ്ഥലം ഇല്ലാത്തതിനാലാവാം കരാറുകാർ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം.





























