പത്തനംതിട്ട : വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ബഗ്ലാംകടവ് – വലിയകുളം റോഡ് നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. മണ്ഡത്തിൽ മുടങ്ങി കിടന്നിരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനം നടന്നു വരികയാണ്. ഏറ്റവും നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകളാണ് റീബിൽഡ് കേരളയുടേത് എന്നും എം എൽ എ പറഞ്ഞു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 2.08 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബഗ്ലാംകടവ്- വലിയകുളം റോഡിന്റെ നിർമ്മാണം. മേലെത്തുംപടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു വലിയകുളം വരെ ഉള്ള 1.985 കി മി ദൂരമാണ് പ്രവർത്തിയിൽ നവീകരിക്കുന്നത്. പൂർണമായും റോഡ് പൊളിഞ്ഞു പോയ 1485 മീറ്റർ ഭാഗം പൊളിച്ചു മാറ്റിയ ശേഷം സ്ഗ്രേഡ് 30 സെൻ്റിമീറ്റർ ഘനത്തിൽ ഇളക്കി സിമന്റ് സ്റ്റെബിലൈസേഷൻ ചെയ്തതിനു ശേഷം 15 സെൻ്റിമീറ്റർ ഘനത്തിലും 3.75 മീറ്റർ സെൻ്റിമീറ്റർ വീതിയിൽ സി ടി എസ് ബി വിരിച്ചു 15 സെൻറിമീറ്റർ ഘനത്തിൽ കോൺക്രീറ്റ് ഓവർ ലേ ചെയ്യും.
ബലക്ഷയം സംഭവിച്ച മൂന്ന് കലിങ്കുകളുടെ പുനർനിർമ്മാണവും വെള്ളം ഒഴുക്കി കളയുവാൻ 250 മീറ്റർ നീളത്തിൽ റോഡിന്റെ ഇരു വശത്തും ഐറിഷ് ഡ്രൈനും റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചക ബോർഡുകളും കാഷ് ബാരിയറുകളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടു മാസമാണ് നിർമ്മാണ പൂർത്തീകരണ കാലാവധി. വടശേരിക്കര പഞ്ചായത്ത് അംഗം സ്വപ്നാ സൂസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ ചെല്ലപ്പൻ, ആർകെ ഐ-പി ഐ യു കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പ്രസാദ്, സ്വാഗത സംഘം ജനറൽ കൺവീനർ എ.ആർ. വിക്രമൻ, ജോയിൻ്റ് കൺവീനർ ഒ.എൻ. മധുസൂധനൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.





























