ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ ഐപിഎലിൽ കളിച്ചേക്കില്ലെന്ന് സൂചന. ഡൽഹി ക്യാപിറ്റൽസിന്റെ സുപ്രധാന താരങ്ങളിൽ ഒരാളായ നോർക്കിയ പരുക്കുകളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ മുതൽ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിലെ മാച്ച് വിന്നർമാരിൽ ഒരാളായ താരം പരുക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുകയാണ്. ഇക്കൊല്ലം അവസാനം ടി – 20 ലോകകപ്പ് നടക്കേണ്ടതിനാൽ അതിനു മുൻപ് ഐപിഎൽ കളിക്കാൻ നോർക്കിയയെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അനുവദിക്കുമോ എന്നതിൽ സംശയം നിലനിൽക്കുകയാണ്. താരം ഐപിഎൽ കളിച്ചില്ലെങ്കിൽ അത് ഡൽഹിക്ക് കനത്ത തിരിച്ചടിയാവും.
അതേസമയം പല ദക്ഷിണാഫ്രിക്കൻ താരങ്ങളും ഐപിഎലിന്റെ ആദ്യ മൂന്ന് ആഴ്ചയിൽ കളിച്ചേക്കാനിടയില്ല. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകൾ ഏപ്രിൽ 12 നാണ് അവസാനിക്കുക. ദക്ഷിണാഫ്രിക്കൻ താരങ്ങളായ കഗിസോ റബാഡ, മാർക്കോ ജാൻസെൻ, എയ്ഡൻ മാർക്രം, റസ്സി വാൻഡർ ഡസ്സൻ, ലുങ്കിസാനി എങ്കിഡി, ക്വിന്റൺ ഡികോക്ക് എന്നിവർ ടീമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പര മാർച്ച് 23ന് അവസാനിക്കും. അതുകൊണ്ട് തന്നെ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച ഡികോക്ക് ഐപിഎലിലെ ആദ്യ മത്സരം മുതൽ കളിക്കും.
എന്നാൽ മറ്റ് താരങ്ങൾ ടെസ്റ്റ് പരമ്പര അവസാനിച്ചതിനു ശേഷമേ അതാത് ഐപിഎൽ ടീമുകൾക്കൊപ്പം ചേരാനിടയുള്ളൂ. ഐപിഎലിൽ താരങ്ങളുടെ ലഭ്യതയെപ്പറ്റി അന്വേഷിച്ച് ബിസിസിഐ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനു കത്തയച്ചിട്ടുണ്ട്. അതേസമയം ഐപിഎൽ കളിക്കണോ ദേശീയ ടീമിൽ കളിക്കണോ എന്നത് താരങ്ങൾക്ക് തീരുമാനിക്കാമെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്.






























