വാഷിംഗ്ടൺ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) നാവികസേനയുടെ മിസൈൽ ആക്രമണത്തിൽ യുഎസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കൺ പ്രവർത്തനരഹിതമായെന്നും ഗൾഫ് സമുദ്രത്തിൽ നിന്ന് പിൻവാങ്ങിയെന്നും അവകാശപ്പെട്ട് ഇറാൻ. എന്നാൽ, എബ്രഹാം ലിങ്കൺ ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി മേഖലയിൽ തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനിയൻ കപ്പൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിന് വളരെ അടുത്തേക്ക് സഞ്ചരിച്ചതായും അമേരിക്കൻ സൈന്യം വെടിയുതിർത്തതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കപ്പൽ ഇടിച്ചോ എന്ന് വ്യക്തമല്ല.
ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെ ഒമാൻ കടലിൽ, നൂതന മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ഒരു കൃത്യതയുള്ള ഓപ്പറേഷൻ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചതായി ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് ശേഷം, യുഎസ് കപ്പലും സംഘവും അതിവേഗത്തിൽ പ്രദേശം വിട്ട് പോയെന്നും ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ, അവകാശവാദം സാധൂകരിക്കുന്ന തെളിവുകൾ സ്റ്റേറ്റ് ടെലിവിഷൻ നൽകിയിട്ടില്ല. ഇറാൻ സൈന്യത്തിന്റെ പ്രത്യയശാസ്ത്ര വിഭാഗമായ ഗാർഡ്‌സും മുമ്പ് ലിങ്കണിൽ ഇടിച്ചതായി ആരോപിച്ചിരുന്നു. എന്നാൽ ഇറാൻ വിക്ഷേപിച്ച മിസൈലുകൾ അടുത്തുപോലും എത്തിയില്ല എന്ന് പെന്റഗൺ അന്ന് പറഞ്ഞിരുന്നു.






























