റാന്നി: പൊതുമരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം നാട്ടുകാരുടെ കുടിവെള്ള പ്രശ്നം പ്രതിസന്ധിയിൽ. വടശ്ശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞിയിൽ ജൽ ജീവൻ പദ്ധതിയിൽ പാവപ്പെട്ടവർക്കു നല്കുന്ന കുടിവെള്ള പദ്ധതിയാണ് പ്രതിസന്ധിയിലായത്. വടശ്ശേരിക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ, കിടങ്ങുമൂഴി-ഐത്തല റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ മരാമത്ത് വകുപ്പ് അനുമതി നല്കാത്തതാണ് നാട്ടുകാർക്ക് വിനയായത്.
പുതിയതായി നിർമ്മാണം പൂർത്തിയാകുന്ന റോഡിന്‍റെ വശങ്ങളില്‍ കോൺക്രീറ്റ് കട്ടിങ്ങ് ഉള്ളതിനാൽ പൈപ്പുകൾ സ്ഥാപിക്കാൻ അനുമതി വൈകുമെന്നാണ് പൊതുമരാമത്തിൻ്റെ നിലപാട്. എന്നാൽ പൈപ്പുകൾ സ്ഥാപിക്കുന്ന ഭാഗം ടാറിങ്ങിന് പുറത്തായതിനാലും ഈ ഭാഗത്ത് കോൺക്രീറ്റ് ഇല്ലാത്തതും കാരണം പൈപ്പുകൾ സ്ഥാപിക്കാന്‍ തടസ്സങ്ങൾ ഇല്ലെന്ന് വാട്ടർ അതോറിറ്റി പറയുന്നു. ഇക്കാര്യം മരാമത്ത് വകുപ്പിനെ അറിയിച്ചിട്ടും അനുമതി വൈകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ജൽ ജീവൻ പദ്ധതിയിൽ വീടുകളിൽ ഗാർഹിക കണക്ഷൻ നല്കുവാൻ നടപടി പൂർത്തിയായെങ്കിലും പൈപ്പുകൾ സ്ഥാപിക്കാത്തതു കാരണം കണക്ഷൻ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് മുമ്പോട്ട് പോകുമ്പോഴാണ് പൊതുമരാമത്ത് വകുപ്പിന്റെ മുട്ടാത്തര്‍ക്കം. ഇത് ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം.