ഇസ്രയേല്‍ : ആഗോളതലത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ കണ്ടെത്തിയതായി ഇസ്രയേല്‍. വാക്സിന്‍ കണ്ടെത്തിയത് സംബന്ധിച്ച് അടുത്തദിവസങ്ങളില്‍ത്തന്നെ പ്രഖ്യാപനമുണ്ടാകു മെന്നാണ് സൂചന. ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, വാക്സിന്‍ കൂടുതല്‍ ലാബ് പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നുമാണ് റിപ്പോർട്ട് .
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസിന്‍റെ മേല്‍നോട്ടത്തിലുള്ള ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഈ വിവരം ഇതുവരെ ഇസ്രയേല്‍ പ്രതിരോധമന്ത്രാലയമോ, മറ്റ് സ്ഥാപനങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ലോകത്താകമാനം 126 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിന് വാക്സിന്‍ കണ്ടെത്തിയത് വലിയ ആശ്വാസമായാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് നിലവില്‍ ആഗോളതലത്തില്‍ 20ലധികം വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്. 90 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്തുമെന്ന് ചില ഇസ്രായേല്‍ ഗവേഷകര്‍ മുന്‍പ് അവകാശപ്പെട്ടിരുന്നു. ലോകം വളരെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.