തെഹ്റാൻ : ഇറാനുനേരെ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാത അടച്ചു. ദേശീയ, അന്തർദേശീയ വിമാന സർവിസുകൾ പൂർണമായും നിർത്തിവെച്ചു. ഇസ്രായേലിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അഭ്യർഥിക്കുന്നു. വ്യോമമേഖല വീണ്ടും തുറന്നാൽ വിമാന ഷെഡ്യൂളുകളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും എയർലൈനുകൾ വഴിയും അറിയിക്കും’ -ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ മുഴുവൻ വ്യോമാതിർത്തിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി മെഹർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മാജിദ് അഖ്‍വാൻ പ്രഖ്യാപിച്ചു. വിദേശത്തുള്ള ഇസ്രായേലികൾ ദേശീയ സുരക്ഷാ കൗൺസിലിന്റെ നിർദ്ദേശങ്ങളും ശുപാർശകളും പാലിക്കണമെന്ന് ഇസ്രായേൽ അറിയിപ്പിൽ പറഞ്ഞു. സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക്, വ്യോമാതിർത്തി വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും.






























