ജഞ്ച്ഗിർ: തണ്ണിമത്തൻ കഴിച്ച് കൗമാരക്കാരൻ മരിച്ചെന്ന് ആരോപണം. ഛത്തീസ്‌ഗഡിലെ ജഞ്ച്ഗിർ – ചംപ ജില്ലയിലാണ് സംഭവം. അഞ്ച് കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ ഒരാൾ മരിച്ചു. മറ്റുള്ളവർ അപകടനില തരണം ചെയ്തതായാണ് വിവരം. ഗുർകോട് ഗ്രാമത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമ്മയുടെ സഹോദരൻ്റെ വീട്ടിൽ വിവാഹഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ഉച്ചയ്ക്ക് 12 മണിയോടെ എല്ലാവരും ഭക്ഷണം കഴിച്ചു. തണ്ണിമത്തനും ഇതോടൊപ്പം ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ കുട്ടികൾ ഛർദിക്കാൻ തുടങ്ങി. വയറിളക്കവും ശ്വാസതടസവും ഇവർക്ക് അനുഭവപ്പെട്ടെന്നാണ് വിവരം. ഇതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി. കുട്ടികളെ അതിവേഗം ആശുപത്രിയിലെത്തിച്ചു.
കുട്ടികളിലൊരാളായ അഖിലേഷ് ധീവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. തണ്ണിമത്തൻ കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വിവാഹം നടന്ന സ്ഥലത്തെത്തി ഭക്ഷണത്തിൻ്റെ സാമ്പിൾ ശേഖരിച്ചു. ഇവർ തണ്ണിമത്തൻ്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ ശരീരം പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കി. ശരീരത്തിൽ നിന്നും സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സയിലിരിക്കുന്ന മറ്റ് നാല് കുട്ടികളും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നും എന്നാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണം തണ്ണിമത്തനാണോയെന്ന് വ്യക്തമല്ലെന്നും ഡോക്ടർമാർ പറയുന്നു.






























