കോട്ടയം : നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിയിൽ സാമ്പത്തിക പിന്തുണ നൽകുന്നകാര്യം പരിഗണിച്ചിട്ടില്ലെന്ന് ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി (ജെയ്ക) അറിയിച്ചു. പദ്ധതിയിൽ പങ്കാളിയായിട്ടില്ലെന്ന് ലോകബാങ്ക് പ്രതിനിധികളും അറിയിച്ചു. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കുണ്ടാകാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ അയച്ച കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് ജെയ്ക അടക്കമുള്ള വിദേശ ഏജൻസികളിൽനിന്ന് സഹായം സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
ജെയ്കയുടെയും ലോകബാങ്കിന്റെയും ഇപ്പോഴത്തെ നിലപാടുകൾ പദ്ധതിക്ക് തിരിച്ചടിയാണ്. പദ്ധതിക്കുള്ള അധികച്ചെലവ് കേന്ദ്രസർക്കാർ വഹിക്കില്ലെന്നും വിദേശ ഏജൻസികളിൽനിന്ന് കടമെടുക്കുന്നത് അടക്കമുള്ള പൂർണബാധ്യത സംസ്ഥാനത്തിന് മാത്രമായിരിക്കുമെന്നും കേന്ദ്രം മുമ്പേ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര റെയിൽ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഇത് ആവർത്തിച്ചു. എല്ലാകാര്യങ്ങളിലും വ്യക്തതവരുത്താനാണ് റെയിൽവേ ഉന്നതതലയോഗം വിളിക്കാൻ തീരുമാനിച്ചത്.
പദ്ധതിച്ചെലവായി സംസ്ഥാനം കണക്കാക്കുന്ന 63,941 കോടി രൂപ മതിയാകുമോ എന്നകാര്യത്തിൽ നീതി ആയോഗ് നേരത്തേതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. 1.26 ലക്ഷം കോടി രൂപയെങ്കിലും പദ്ധതിക്ക് വേണ്ടിവരുമെന്നാണ് അവരുടെ കണക്ക്. സംസ്ഥാനം പ്രാഥമിക രൂപരേഖ തയ്യാറാക്കുമ്പോഴുള്ളതിനേക്കാൾ ഭൂമി, നിർമാണ സാമഗ്രികൾ, ഇന്ധനം എന്നിവയുടെ വില കൂടിയത് പരിഗണിച്ചാണ് നീതി ആയോഗ് ചെലവേറുമെന്ന് പറഞ്ഞത്. എന്നാൽ നിലവിൽ കരുതുന്ന തുകയ്ക്ക് അപ്പുറം പോകില്ലെന്ന ആത്മവിശ്വാസമാണ് കെ റെയിൽ അധികാരികൾക്ക്. ബ്രോഡ്ഗേജ് പാതകൾ കിലോമീറ്ററിന് 40-50 കോടി രൂപവരെ ചെലവിലാണ് പണിയുന്നത്. അർധഅതിവേഗപാതയ്ക്ക് കിലോമീറ്ററിന് 120 കോടിയിൽ അധികമാവില്ല. ഇവിടങ്ങളിലൊക്കെ ചെലവ് കിലോമീറ്ററിന് 80 കോടിയായിരുന്നുവെന്ന ആത്മവിശ്വാസമാണ് അവർക്ക്.