തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണെന്നും ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും ജനയുഗം എഡിറ്റോറിയലില്‍ പറയുന്നു. ‘ഭരണ സംവിധാനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്നു. താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെ രാജ്യാന്തര തലത്തില്‍ അപഹാസ്യപ്പെടുത്തുന്നു. ഗവര്‍ണര്‍ സ്ഥാനത്തിന് യോജിച്ച നിലയില്‍ പെരുമാറുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
‘വിസിമാരുടെ യോഗ്യതയെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ട്. 2019 ഡിസംബറില്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കേ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ അതിനെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരായ സ്വാഭാവിക പ്രതിഷേധമായിരുന്നു അന്ന് അദ്ദേഹം നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ അത് വിസിയുടെ ഒത്താശയോടെ നടന്നതാണെന്ന ആരോപണം ഉന്നയിക്കുകയാണ് അദ്ദേഹം’.
‘ഫെഡറല്‍ സംവിധാനത്തില്‍ അനാവശ്യമാണെന്ന് പൊതു അഭിപ്രായമുള്ളതാണ് ഗവര്‍ണര്‍ പദവിയെങ്കിലും ഭരണഘടനാപരമായതും സംസ്ഥാന സര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നത്. അന്ധമായ രാഷ്ട്രീയമനസും തന്‍ പ്രമാണിത്വ ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.





























