ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നടന്ന ‘സൻസദ് ചലോ’ മാർച്ചിലെ പ്രക്ഷോഭകർക്കെതിരെയുള്ള പോലീസ് നടപടി, ഭരണകൂടം യുവജനങ്ങൾക്ക് നേരെ ചെയ്ത അനീതികളുടെ പട്ടികയിലെ ‘ലജ്ജാകരമായ അധ്യായം’ ആണെന്ന് കോൺഗ്രസ്. അധികാരത്തിലുള്ളവരുടെ നിർദ്ദേശപ്രകാരം രാജ്യത്തെ യുവജനങ്ങളെ തല്ലിച്ചതയ്ക്കുന്നവർക്ക് ഒരു ദിവസം ഭരണഘടനയുടെ ലാത്തി നേരിടേണ്ടി വരുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പരീക്ഷാവീഴ്ചകളിൽ സി.ജെ.പി. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ നടത്തിയ പ്രതിഷേധമാർച്ച് മണിക്കൂറുകളോളം തലസ്ഥാനത്ത് പോർക്കളം സൃഷ്ടിച്ചിരുന്നു.
ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും മർദനവും അഴിച്ചുവിട്ട് തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ബാരിക്കേഡുകൾ മറികടന്ന് പെൺകുട്ടികളടക്കമുള്ള യുവസംഘം പാർലമെന്റിന്റെ കവാടങ്ങൾക്കരികിലെത്തിയിരുന്നു. പോലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ചരിത്രത്തിലെ ‘ഏറ്റവും യുവജന വിരുദ്ധ’ പ്രധാനമന്ത്രി എന്ന് രാഹുൽ വിശേഷിപ്പിച്ചു.






























