പാലക്കാട് : അഭിഭാഷകന്റെ വീട്ടിൽ ജോലിക്കാരായിനിന്ന് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതിമാരെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് (34), ഭാര്യ കലാമണി (31) എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തിവിഹാറിൽ അഭിഭാഷകനായ നാരായണസ്വാമിയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണത്തിലും വജ്രത്തിലുംതീർത്ത ആഭരണങ്ങളാണ് ഇരുവരും കവർന്നതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരിമുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെവീട്ടിൽ ജോലി ചെയ്തുവരികയാണ്. പൂജാമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇരുവരും ജോലിക്കുനിന്നകാലം മുതൽ വീട്ടിലെ ആഭരണങ്ങൾ മോഷണം പോയിട്ടുള്ളതായി പോലീസ് കണ്ടെത്തി.
ശമ്പളം കുറവാണെന്നുകാണിച്ച് ഇവർ ഉടമയോട് മോശമായി സംസാരിച്ചിരുന്നതായി പറയുന്നു. ഇതേത്തുടർന്നാണ് മോഷണം നടന്നതെന്നും പോലീസ് പറഞ്ഞു. മോഷണമുതലിന്റെ ഒരുഭാഗം പ്രതികളിൽനിന്ന് കണ്ടെത്തി. ബാക്കിയുള്ളവ വിൽപ്പന നടത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽവാങ്ങി ബാക്കിയുള്ള സ്വർണം കണ്ടെത്തും.
സൗത്ത് ഇൻസ്പെക്ടർ ടി.ഷിജു എബ്രഹാം, എസ്.ഐ മാരായ എം.മഹേഷ് കുമാർ, രമ്യ കാർത്തികേയൻ, അഡീഷണൽ ഐ.മാരായ മുരുകൻ, ഉദയകുമാർ, നാരായണൻകുട്ടി, എ.എസ്.ഐ രതീഷ്, സീനിയർ സി.പി.ഒ മാരായ നസീർ, സതീഷ്, കൃഷ്ണപ്രസാദ്, എം.സുനിൽ, സി.പി.ഒ മാരായ സജീന്ദ്രൻ, നിഷാദ്, രവി, ഷാജഹാൻ, രമേശ്, ജഗദംബിക, ദിവ്യ, ദേവി, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആർ.രാജീദ്, എസ്.ഷാനോസ്, ആർ.വിനീഷ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.