മല്ലപ്പള്ളി : സാമൂഹ്യ ആഘാതപഠനത്തിനുവേണ്ടി കല്ലു നാട്ടിയതു കൊണ്ട് ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ വായ്പ എടുക്കുന്നതിനോ തടസ്സമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെ ന്നാണ് അനുഭവങ്ങൾ വെളിവാക്കുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കുന്നന്താനം കിഴക്കേപറമ്പിൽ രാധാമണിയമ്മ മകൻ വിപിന് സൗത്ത് ഇന്ത്യൻ ബാങ്ക് അനുവദിച്ച് 20 ലക്ഷം രൂപയുടെ ഭവന വായ്പയിൽ 5 ലക്ഷം ആദ്യഗഡുവായി നൽകിയെങ്കിലും അലൈൻമെന്റ് വന്നതോടെ ഈ സ്ഥലം അതിൽ പെട്ടതാണെന്ന കാരണത്താൽ ബാക്കി തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞു നിരസിച്ചി രിക്കുകയാണ്.
വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ മാത്രമുള്ള കെ.എൻ. സുധർമ്മാദേവി എന്ന വീട്ടമ്മ ബന്ധുക്കളുടെ കൂടി സഹായത്തോടെ 6 സെന്റ് ഭൂമി വാങ്ങി വീട് വെക്കാൻ അനുമതിക്കായി കുന്നന്താനം പഞ്ചായത്തിനെ സമീപിച്ചപ്പോൾ കൈവശാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇതിനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ നിർദിഷ്ട സിൽവർ ലൈൻ പാതയുടെ സർവേ നമ്പറിൽ പെട്ട സ്ഥലമാണെന്നും സർട്ടിഫിക്കറ്റ് നൽകാൻ പറ്റില്ലെന്നും പറഞ്ഞ് അപേക്ഷ നിരസിച്ചു.
വായ്പ പുതുക്കി എടുക്കാൻ നടയ്ക്കൽ വേലൂർ വീട്ടിൽ സലി, സി.പി.എം ഭരിക്കുന്ന കുന്നന്താനം സർവീസ് സഹകരണ ബാങ്കിനെ സമീപിച്ചെങ്കിലും സർവ്വേ നമ്പർ ചൂണ്ടിക്കാട്ടി അത് നിഷേധിച്ചു. നിയമോപദേശം തേടുമെന്ന് തൊടുന്യായം പറഞ്ഞെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പാതയ്ക്ക് 30 മീറ്റർ ബഫർസോൺ എടുത്താലും അതിനു പുറത്താണ് സലിയുടെ വീട് എന്ന് അറിയാവുന്ന ഭരണസമിതിയായിട്ടും ഇതാണ് അനുഭവം. ക്യാൻസർ രോഗബാധിതരായ കുരിശിങ്കൽ ലിജോ ജെയിംസും പിതാവും ചികിത്സയ്ക്കായി അവർക്കുള്ള ഭൂമിയുടെ 10 സെന്റ് വിൽക്കാൻ ശ്രമിച്ചിട്ട് അത് നടക്കാതെ നെട്ടോട്ടമോടുകയാണ്.
ഇതൊക്കെ നമ്മൾ അറിഞ്ഞ വലിയ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കാര്യത്തോടടുക്കുമ്പോൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഭൂ ഉടമകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കെടുതികളാണ് ഇതെന്നും എന്നിട്ടാണ് മന്ത്രിമാരും മറ്റും വീൺ വാക്ക് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.
40 വർഷം മുമ്പ് വിദേശത്തു പോയപ്പോൾ അവിടെ വലിയ മാളുകളുടെ ഉള്ളിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിൻ വന്നു നിൽക്കുന്നതും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുന്നതും കണ്ടതാണന്ന മന്ത്രി സജി ചെറിയാൻ പ്രസ്താവനയിലൂടെ കെ – റെയിൽ ആർക്കുവേണ്ടി എന്ന അടക്കി വെച്ചിരുന്ന ഉള്ളിലിരിപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സിൽവർ ലൈൻ പാതയ്ക്ക് വേണ്ടി മാത്രമല്ല സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് വിപുലമായി സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ്പുകൾ ഉണ്ടാക്കുമെന്ന് ഡി. പി. ആറിൽ പറയുന്നതിന്റെ ഉള്ളുകള്ളിയും ഇതോടെ വ്യക്തമായിരിക്കുകയാണന്നും പുതുശ്ശേരി പറഞ്ഞു.
































