തിരുവനന്തപുരം : വികസനത്തെ എതിർക്കാൻ യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയും ചേർന്ന് പുതിയ രാഷ്ട്രീയസഖ്യം രൂപപ്പെടുത്തുകയാണെന്ന സി. പി. ഐ. സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന പഴകി തുരുമ്പിച്ച പല്ലവിയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കെ – റെയിലി നെതിരെ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് കത്തെഴുതിയ സി. പി. ഐ യുടെ പ്രമുഖ നേതാക്കളായിരുന്ന സി. അച്യുതമേനോൻ, എം. എൻ. ഗോവിന്ദൻ നായർ, എൻ . ഇ. ബലറാം, ഉണ്ണിരാജ, ശർമ്മാജി, വി. വി. രാഘവൻ തുടങ്ങിയവരുടെ മക്കളും യുവകലാസാഹിതിയുമൊക്കെ ഇതിൽ ഏത് ഗണത്തിൽ പെട്ടവരാണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കണം.
പാർട്ടി കമ്മിറ്റിയിൽ തന്നെ പദ്ധതിക്ക് പുനരാലോചന വേണമെന്നും പ്രകടനപത്രികയിൽ ഇതു ഉൾപ്പെടുത്തുമ്പോൾ ആ സബ്കമ്മിറ്റിയിലെ പാർട്ടി പ്രതിനിധി വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ പാർട്ടി നേതാക്കൾ ഇതിൽ പെടുമോ എന്നും അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ഒരുവശത്ത് സാമൂഹ്യ ആഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും നടക്കുന്നതേയുള്ളൂ എന്നു പറയുകയും മറുവശത്ത് ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് പോലീസ് ബലപ്രയോഗത്തിലൂടെ കുറ്റി നാട്ടുകയും ചെയ്യുന്നത് ആരെ പറ്റിക്കാനാണ്? അപ്പോൾ സാമൂഹിക ആഘാത പഠനവും പാരിസ്ഥിതിക ആഘാത പഠനവും വെറും അപ്പച്ചന്റെ തമാശ മാത്രമാണോ? കേരളീയ സമൂഹത്തിന്റെ പൊതു അഭിപ്രായം കണക്കിലെടുത്ത് വിനാശകരമായ ഈ പദ്ധതി വേണ്ടെന്നുവെച്ച് ബദൽ മാർഗങ്ങൾ ആരായാണമെന്നു നിർദ്ദേശിക്കാനുള്ള ആർജ്ജവം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.






























