കണ്ണൂര്‍ : അഞ്ച് പോലീസുകാര്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുത്തതിനെ തുടര്‍ന്ന് കെ.എ.പി മാങ്ങാട്ടുപറമ്പ് ബറ്റാലിയനില്‍ അതൃപ്തി പുകയുന്നു. വാഹനാപകട സംഭവത്തില്‍ കോണ്‍സ്റ്റബിള്‍മാര്‍ക്കു നേരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച മേല്‍ ഓഫീസര്‍ ചെയ്യുന്ന സേനാവിരുദ്ധമായ നടപടികള്‍ ആരും ചോദ്യം ചെയ്യുന്നില്ലെന്നാണ് സാദാ ഓഫിസര്‍മാരുടെ വിമര്‍ശനം. കെ.എ.പി ക്യാംപുകളില്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അടിമപണിയാണെന്ന സത്യം ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് മുന്‍ ഡിജിപി കെ.ജെ ജോസഫ് 2002-ല്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലാണ്. അന്ന് അദ്ദേഹം ഒരു സര്‍ക്കുലര്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍ മേല്‍ അടയിരിക്കാതെ മറ്റൊരും സര്‍ക്കാര്‍ ചെയ്തിട്ടില്ല.
ഓര്‍ഡലിയായ സാധാരണ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്ന വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഇന്നും ഉയരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ചില ക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രരിച്ചതോടെയാണ് വകുപ്പ് തല അന്വേഷണമാരംഭിച്ചത്. ധര്‍മ്മശാല കെഎപി ക്യാംപിലെ അഞ്ച് കോണ്‍സ്റ്റബിള്‍മാരെയാണ് വകുപ്പുതല അന്വേഷണത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തത്. കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണ് കിടന്നെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കഴിഞ്ഞ മെയ് 30ന് രാത്രി 7.30 നാണ് സംഭവം. പോലീസുകാരായ എന്‍.കെ രമേശന്‍, ടി.ആര്‍ പ്രജീഷ്, കെ. സന്ദീപ്, പി.കെ സായൂജ്, ശ്യാം കൃഷ്ണന്‍ എന്നിവരെയാണ് സര്‍വിസില്‍ നിന്നും അന്വേഷണവിധേയമായി കമാന്‍ഡന്റ് വിവേക് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
ധര്‍മശാല നിഫ്റ്റിലെ ജീവനക്കാരായ വിഷ്ണു (22)നിജിന്‍ (22) എന്നിവരെയാണ് പറശിനിക്കടവില്‍ നിന്നും വരികയായിരുന്ന ആള്‍ട്ടോകാര്‍ ഇടിച്ചു തെറിപ്പിച്ചത്. അപകടമുണ്ടാക്കിയ കാര്‍ നാട്ടുകാര്‍ പിന്‍തുടരുകയും സ്നേക്ക് പാര്‍ക്കിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കെ.എ.പി അന്വേഷണം നടത്തിയത്. സസ്പെന്‍ഷനിലായവര്‍ കെ.എ.പി ബറ്റാലിയനിലെ ഡി.എഫ് കമ്പനിയിലെ കോണ്‍സ്റ്റബിള്‍മാരാണ്.
സംഭവം നടന്ന ദിവസം ഇവരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയില്ലെന്ന് ജി.ഡി പകര്‍പ്പ് പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു. രാത്രി എട്ടുമണിക്ക് നടന്ന എന്റോള്‍ കോളില്‍ ഇവരുണ്ടായിരുന്നില്ല. എട്ടരയ്ക്കു ശേഷമാണ് അഞ്ചുപേരും കെ.എ.പി ക്യാംപിലെത്തിയതെന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് എഫ്. കമ്പനിയുടെ കമാന്‍ഡിങ് ഇന്‍ ചാര്‍ജ് ഇവര്‍ക്കെതിരെ പിറ്റേന്ന് തന്നെ റിപ്പോര്‍ട്ടു നല്‍കി. ഇതോടെയാണ് വകുപ്പു തല അന്വേഷണമാരംഭിച്ചത്. കോണ്‍സ്റ്റബിള്‍മാരുടെ മൊഴിയെടുത്തപ്പോള്‍ ഇവര്‍ കുറ്റം ചെയ്തുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. അപകടസ്ഥലത്തു നിന്നും നാട്ടുകാര്‍ പിടികൂടിയ രാജേഷെന്ന പോലിസുകാരന്‍ മദ്യപിച്ചില്ലെന്ന് തെളിയുകയും ഇതുകാരണം ഇയാളെ വെറുതെ വിടുകയുമായിരുന്നു.































