തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ പറഞ്ഞു .നിയമസഭയില്‍ സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചു. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല, യുഡിഎഫ് തുടര്‍ നടപടി ആലോചിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് നാല് കരാര്‍ ജീവനക്കാരെ പുറത്താക്കുമെന്നാണ് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചത്. അനിത പുല്ലയിലിന് ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അതുവെച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അനിത പ്രവേശിച്ചത് . നിയമസഭ ജിവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.