കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്ന് അഞ്ചാംപ്രതിയും കുടുംബവും. കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസില്‍ പണം നഷ്ടപ്പെട്ടവരുടെ കോടികളുടെ ബാധ്യത കേസിലെ അഞ്ചാംപ്രതിയായ കണ്ണൂര്‍ വട്ടക്കുളം സ്വദേശിനി സി.കെ ജീനയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതായി പരാതി. പുതുതായി പരാതി നല്‍കാന്‍ വരുന്നവരോട് ഡയറക്ടര്‍മാരായ മലപ്പുറം ചങ്ങരംകുളം സ്വദേശി ഷൗക്കത്തിലി, ഗഫൂര്‍, ആന്റണി സണ്ണി എന്നിവര്‍ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നും ജീനയാണ് മുഖ്യപ്രതിയായണെന്നുമാണ് ക്രൈംബ്രാഞ്ചും പോലീസും പറയുന്നതെന്നാണ് ജീനയുടെ ഭര്‍ത്താവും ബന്ധുക്കളും ആരോപിക്കുന്നത്.അച്ചാരം പറ്റി കേസില്‍ നിന്നും ഡയറക്ടര്‍മാരെ ഒഴിവാക്കാനും കോടികളുടെ നിക്ഷേപതട്ടിപ്പിനു ഉത്തരവാദികള്‍ ജീനയും മറ്റുജീവനക്കാരുമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിതമായമായ നീക്കമാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ശ്രമിക്കുന്നതെന്നാണ് വിവരം.
ഒരാഴ്ച്ച മുന്‍പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ടി.മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ജീനയുടെ ആദികടലായി വട്ടക്കുളത്തെ വീട്ടില്‍ റെയ്ഡു നടത്തിയിരുന്നു. ഇവിടെ നിന്നും ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നതെങ്കിലും പലചരക്ക് കടയിലെ പറ്റു പുസ്തകവും മറ്റു കടലാസുകളുമാണ് പിടിച്ചെടുത്തതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്. മാത്രമല്ല അര്‍ബന്‍ നിധിയില്‍ നിക്ഷേപിച്ച ജീനയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ ഒന്നേകാല്‍ കോടിരൂപയാണ് നഷ്ടമായത്. ഇതില്‍ വിദേശത്തുള്ള ജീനയുടെ അടുത്ത ബന്ധു പരാതി നല്‍കാനെത്തിയപ്പോള്‍ ജീനയ്‌ക്കെതിരെയാണ് പരാതി നല്‍കേണ്ടതെന്നും അവരാണ് നിങ്ങളോട് പണം വാങ്ങിയതെന്നുമായിരുന്നു പോലീസിന്റെ ഉപദേശം.
ഷൗക്കത്തലിയെയും ആന്റണിയെയും ഗഫൂറിനെയും എങ്ങനെയെങ്കിലും ജാമ്യത്തിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന ആരോപണമാണ് ജീനയുടെ ഭര്‍ത്താവ് ഷാജ് ഉന്നയിക്കുന്നത്. പരാതി നല്‍കാനെത്തുവന്നരോട് ഡയറക്ടര്‍മാരില്‍ നിന്നും വസൂലാക്കാന്‍ ഏകദേശം മൂന്നുകോടി രൂപയോളം സ്വത്തുക്കള്‍ മാത്രമേയുള്ളൂവെന്നും അതു വീതം വെച്ചാല്‍ നിക്ഷേപകര്‍ക്ക് രണ്ടായിരം രൂപ പോലും ലഭിക്കില്ലെന്നാണ് പൊലിസ് പറയുന്നത്. ഒരുഭരണകക്ഷി അനുകൂല അഭിഭാഷകന്റെ നേതൃത്വത്തില്‍ വന്‍രാഷ്ട്രീയ ഇടപെടലിലൂടെ പോലീസ് ലക്ഷങ്ങള്‍ ഡയറക്ടര്‍മാരില്‍ നിന്നും വാങ്ങി കേസിലെ മുഖ്യപ്രതികളായ ഡയറക്ടര്‍മാരെ ജാമ്യത്തിലിറക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഡയറക്ടര്‍മാര്‍ പുറത്തിറങ്ങിയാല്‍ നിങ്ങളുടെ പണം തിരിച്ചു നല്‍കുമെന്ന പൊള്ളയായ വാഗ്ദ്ധാനമാണ് പോലീസ് നിക്ഷേപകരോട് പറയുന്നത്.
പുതുതായി പരാതി നല്‍കാന്‍ വരുന്നവരോട് ഭരണകക്ഷിയിലെ പ്രമുഖനായ അഭിഭാഷകനെ കാണാനും പുറത്തുനിന്നുള്ള സെറ്റില്‍മെന്റ് വഴിതീര്‍ക്കാനുള്ള മാര്‍ഗം തേടാനുമാണ് പോലീസ് പറയുന്നത്. ചില ഭരണകക്ഷി നേതാക്കള്‍ അര്‍ബന്‍നിധി തട്ടിപ്പുകേസിലെ ഡയറക്ടര്‍മാര്‍ക്കായി ഇടപെടുന്നുണ്ടെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജീനയുടെ ഭര്‍ത്താവിന് പരമ്ബരാഗതമായി ലഭിച്ചസ്വത്തും ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി നിര്‍മ്മിച്ച വീടുംകണ്ടുകെട്ടാനുള്ള നടപടികളുമായാണ് ക്രൈംബ്രാഞ്ച് സാമ്പത്തികകുറ്റാന്വേഷണവിഭാഗം ഇപ്പോള്‍ മുന്‍പോട്ടുപോകുന്നത്. ജീനയുടെ അക്കൗണ്ടുകളും മറ്റുസ്വത്തുവിവരങ്ങളും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ അന്യായമായി ഒന്നും സമ്ബാദിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ക്കു നല്‍കുന്നതായി മുപ്പതുലക്ഷം രൂപ വിലമതിക്കുന്ന സ്വന്തം സ്വര്‍ണം ഇവര്‍ പണയം വെച്ചതായും നേരത്തെ അന്വേഷിച്ച പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്തുവിടണമെന്നുമാണ് ജീനയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
അര്‍ബന്‍നിധി തട്ടിപ്പുകേസിലെ ഇരയായ സി.കെ ജീനയെ മാത്രം വേട്ടയാടുന്ന പൊലിസ് നടപടിയില്‍ പകച്ചു നില്‍ക്കുകയാണ് ജീനയുടെ കുടുംബം.തങ്ങള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റുവഴികളൊന്നുമില്ലെന്നാണ് ജീനയുടെ ഭര്‍ത്താവും അവരുടെ കുടുംബവും പറയുന്നത്. ഒരു മകന്‍ മാത്രമേ ജീനയ്ക്കുള്ളൂ. നിക്ഷേപകരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിടേണ്ടി വന്ന ഭര്‍ത്താവിനും മകനും അടുത്ത കാലത്താണ് വീണ്ടും വീട്ടിലെത്തിയത്. സിറ്റി പോലീസ് സംരക്ഷണം നല്‍കുന്നതു കൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയുന്നതെന്നും ജീനയുടെ ഭര്‍ത്താവ് ഷാജ് പറഞ്ഞു.
താന്‍ ഭാര്യയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തുന്നില്ലെന്നും ജീന ജീവിതാവസാനംവരെ ജയിലില്‍ കിടന്നാലും തങ്ങളെ ചതിച്ചു നാട്ടുകാരുടെ പണം തട്ടിയവരെ വെറുതെ വിടില്ലെന്നും ഷാജ്പറഞ്ഞു. ഇതിനിടെ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസിലെ മൂന്നാംപ്രതി മലപ്പുരം ചങ്ങരംകുളം സ്വദേശി ഷൗക്കത്തലിയുടെ അടയ്ക്കാകയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളികളായ മലപ്പുറം ജസീനയാണ് അര്‍ബന്‍നിധികമ്ബിനിയുടെ മാനേജിങ് ഡയറക്‌റെന്ന് അന്വേഷണ സംഘംകണ്ടെത്തിയതായി സൂചനയുണ്ട്. ജസീനയുടെ മാതാവും അമ്മാവനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കമ്പനിയിലെ ഡയറക്ടര്‍മാരാണ്.
അര്‍ബന്‍ നിധി സ്ഥാപനത്തിന്റെ നൂറിലധിക ചെക്കുകളില്‍ ജസീന ഒപ്പിട്ടിരുന്നതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. കമ്പനി പൊളിഞ്ഞാല്‍ കുറ്റം മുഴുവന്‍ മറ്റുള്ളവരുടെ മേല്‍ കെട്ടിവെച്ചുരക്ഷപ്പെടാന്‍ മാസങ്ങള്‍ക്കു മുന്‍പെ തന്നെ ഷൗക്കത്തലി കരുക്കള്‍ നീക്കിയിരുന്നുവെന്നാണ് വിവരം. ഷൗക്കത്തലി ചങ്ങരം കുളത്ത് കോടികള്‍ ചെലവഴിച്ചു വീടുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വീടുംസ്ഥലവും ബന്ധുക്കളുടെ പേരിലാണ് എഴുതിവെച്ചത്. ഭാര്യയുടെ സഹോദരിയുടെ പേരിലാണ് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മാറ്റിയത്. ഈക്കാര്യവും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെയാണ് തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരന്‍ ഷൗക്കത്തലിയാണെന്ന സൂചന പുറത്തുവന്നത്.
ഷൗക്കത്തലിയാണ് അര്‍ബന്‍ നിധി തട്ടിപ്പിനു പിന്നില്‍ ചരടുവലിച്ചതെന്നു പകല്‍ പോലെ വ്യക്തമായിട്ടും ഇയാളെ രക്ഷിക്കുന്നതിനായി ജീനയെയും മറ്റുള്ളവരെയും കുടുക്കാനുള്ള അണിയറ നീക്കമാണ് പോലീസ്ന ടത്തുന്നത്. ഷൗക്കത്തലിയും ഗഫൂറും ആന്റണിയും ജാമ്യത്തിലിറങ്ങിയാല്‍ നിക്ഷേപകര്‍ക്ക് പണം ലഭിക്കുമെന്ന് പോലീസ്പരാതിക്കാരായ നിക്ഷേപകരോട് രഹസ്യമായി പറയുന്നുണ്ടെങ്കിലും ഇവര്‍ വിദേശത്തു മുങ്ങുകയും പിന്നെ പൊടിപോലും ലഭിക്കില്ലെന്നുമാണ് വിവരം. വിദേശത്ത് അത്രമാത്രം വേരുകളുണ്ട് പ്രതികള്‍ക്ക്. നിക്ഷേപത്തിന്റെ ബഹുഭൂരിപക്ഷവും കടത്തിയത് വിദേശത്താണെങ്കിലും അതു ഇതുവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കഴിഞ്ഞിട്ടുമില്ല.
































