എറണാകുളം : കിഴക്കമ്പലം സംഘർഷത്തിൽ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും. പോലീസ് വാഹനം കത്തിച്ച സംഭവത്തിൽ എന്തെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അറിയേണ്ടത്. ഇതിനിടെ കേസിൽ ഇനിയും പിടിയിലാകാനുള്ളവർക്കായി കൂടുതൽ പരിശോധനകൾ നടത്തും.
സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. സംഘർഷത്തിൽ ഉൾപ്പെട്ട ഒരു ഝാർഖണ്ഡ് സ്വദേശി രക്ഷപെട്ടതായി കിറ്റക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കായും തെരച്ചിൽ നടത്തും. കേസിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു.
സ്ഥിതിഗതികൾ വഷളായതോടെ പോലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസ് പിൻമാറിയതോടെ തൊഴിലാളികൾ പോലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.































