കോഴിക്കോട് : സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിനെതിരെ സിപിഎം. പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നിലപാട് ശരിയല്ലെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന്‍. സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് വിവാദത്തില്‍ ആയതിന് പിന്നാലെയാണ് വിശദീകരണം. ഒരു വിധത്തിലും അംഗീകരിക്കാനാകില്ല. ബാലഗോകുലത്തിന്റെ മാതൃസമ്മളനത്തിലാണ് സിപിഎം മേയര്‍ ഉദ്ഘാടകയായി എത്തിയത്. കേരളത്തിലെ ശിശുപരിപാലനം ശരിയല്ലെന്നും ഉത്തരേന്ത്യക്കാര്‍ ഇതില്‍ മികച്ചതെന്നും മേയര്‍ പ്രസംഗിച്ചു. വിവാദമായതോടെ അമ്മമാരുടെ പരിപാടി എന്ന നിലയിലാണ് പങ്കെടുത്തതെന്നും പാര്‍ട്ടി വിലക്കിയില്ലെന്നും മേയര്‍ വിശദീകരിച്ചു.
സിപിഎം ചെലവില്‍ ആര്‍എസ്എസിന് കോഴിക്കോട് മേയറെ കിട്ടിയതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ശ്രീകൃഷ്ണജയന്തിക്ക് മുന്നോടിയായി ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനത്തില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. കേരളത്തിലെ ശിശുപരിപാലനത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തി മേയര്‍. കേരളത്തില്‍ ഇന്നുള്ള ഏറ്റവും വലിയ മോദി–യോഗി ഭക്തയായി കോഴിക്കോട്ടെ മേയര്‍ മാറിയതായും സിപിഎം നേതൃത്വം മറുപടി പറയണമെന്നും കോണ്‍ഗ്രസ്.
വിഷയം വിവാദമായപ്പോള്‍ കോഴിക്കോട് മേയറുടെ വിശദീകരണം ഇങ്ങനെ. ആര്‍എസ്എസ് പരിപാടി എന്നല്ല അമ്മമാരുടെ പരിപാടി എന്ന നിലയിലാണ് പങ്കെടുത്തത്, പാര്‍ട്ടി വിലക്കിയില്ല, മുന്‍പും ബിജെപി വേദിയിലെത്തിയെങ്കിലും അന്നൊന്നും കുഴപ്പമില്ല എന്നാണ് പാര്‍ട്ടി പറഞ്ഞത്. കൃഷ്ണനെ സ്നേഹിക്കുന്നവരാണെങ്കില്‍ ഉണ്ണിക്കണ്ണനെ പോലെ കുട്ടികളെ വളര്‍ത്തണമെന്നാണ് താന്‍ പറഞ്ഞതെന്നും മേയര്‍.
മേയര്‍ പരിപാടിയില്‍ പങ്കെടുത്തത് സിപിഎം പോലും എതിര്‍ത്തിട്ടില്ലെന്നും സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുന്നത് വിവാദമാക്കുന്നവര്‍ സങ്കുചിത മനോഭാവത്തിനുടമകളെന്നും ബിജെപി പ്രതികരിച്ചു. വിഷയത്തില്‍ മേയര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പറഞ്ഞു. ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനാണ് ബാലഗോകുലം ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത് എന്നാണ് സിപിഎം നിലപാട്. ബാലഗോകുലത്തിന് ബദലായി സിപിഎം ഘോഷയാത്രകളും സംഘടിപ്പിക്കുമ്പോഴാണ് മേയറുടെ വിവാദ സാന്നിധ്യം.































