തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്‌സ്പ്രസ്സിന് (16303/16304) തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. നിലവിൽ ആറുമാസത്തേക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചതെങ്കിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്റ്റോപ്പ് നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥിരം ട്രെയിൻ യാത്രക്കാരുടെ ആവശ്യപ്രകാരം മറ്റൊരു ഇടപെടൽ കൂടി യാഥാർഥ്യമായി എന്ന് പറഞ്ഞാണ് കൊടിക്കുന്നിൽ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
”വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. നിലവിൽ ആറുമാസം താൽക്കാലിക സ്റ്റോപ്പ് ആയിട്ടാണ് അനുവദിച്ചിരിക്കുന്നതെങ്കിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്റ്റോപ്പ് നിലനിർത്തുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ എത്രയും വേഗം വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇടപെടൽ തേടി കേരളത്തിലെ നിരവധി സ്ഥിരം ട്രെയിൻ യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും എന്നെ സമീപിച്ചിരുന്നു”, കൊടിക്കുന്നിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.






























