റാന്നി : സഹകരണ സംഘത്തിന് സാമ്പത്തിക സ്ഥിതി കുറവായതിന്റെ പേരിൽ പെൻഷൻ സ്കീമിൽ ജീവനക്കാരെ ഉൾപ്പെടുത്താതിരിക്കുന്നതും അർഹതപ്പെട്ട ഗ്രേഡ് പ്രമോഷനുകളും ശമ്പള പരിഷ്കരണവും നിഷേധിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഉത്തരവ്. കോട്ടാങ്ങൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ മാത്യു ബെൻ ഒ.ജി ജേക്കബ് നൽകിയ പരാതിയിൽ ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഹിയറിങ് നടത്തി സഹകരണ സംഘം ഡെപ്യൂട്ടി സെക്രട്ടറി പി.കെ.ഗോപകുമാർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
ബാങ്കിലെ അറ്റന്റർ തസ്തികയിൽ ജോലിചെയ്തിരുന്ന മാത്യു ബെൻ ഒ.ജി ജേക്കബ് എന്ന ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് അർഹമായ സ്ഥാനക്കയറ്റം ലഭിച്ചില്ലെന്നും പെൻഷൻ വിഹിതം സംഘം പെൻഷൻ ബോർഡിൽ അടച്ചില്ലെന്നുമായിരുന്നു പരാതി. ഇതിൽ രണ്ടുമാസത്തിനകം തീർപ്പുണ്ടാക്കാൻ ഹൈക്കോടതി ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. പ്രമോഷനും പെൻഷൻ വിഹിതവും നൽകണമെന്ന് ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ഇതിനെതിരെ സംഘം നൽകിയ അപ്പീലിൽ സഹകരണ വകുപ്പിനോട് തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇങ്ങനെ നടത്തിയ ഹിയറിങ്ങിലാണ് ജീവനക്കാരുടെ പെൻഷനോ പ്രമോഷനോ തടയുന്നത് നിയമപരമല്ലെന്ന് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്.
സംഘം അറ്റ നഷ്ടത്തിലാണെന്നും പെൻഷൻ ബോർഡ് അംഗത്വം എടുക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്നും ബാങ്ക് വാദിച്ചു. ജീവനക്കാർക്ക് സർവീസ് ആനുകൂല്യങ്ങളുൾപ്പെടെ നൽകാൻ ബാങ്ക് തയ്യാറാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ എല്ലാം നൽകുമെന്നും അതുവരെ താൽക്കാലികമായി മാറ്റിവെച്ചതാണെന്നും ബാങ്ക് വിശദീകരിച്ചു. നിക്ഷേപ തുക ഉപയോഗിച്ച് ജീവനക്കാർക്ക് ആനുകൂല്യം നൽകരുതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറുണ്ടെന്നും ബാങ്ക് അറിയിച്ചു.
ജീവനക്കാരുടെ സമയബന്ധിത ഹയർഗ്രേഡ്, ഫീഡർ കാറ്റഗറി സബ്റൂൾ അംഗീകരിച്ചുവാങ്ങി പ്രമോഷൻ നൽകുന്നതിനും പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനും ജോയിന്റ് രജിസ്ട്രാർ നൽകിയ ഉത്തരവ് പാലിക്കേണ്ടതാണെന്നാണ് സഹകരണ വകുപ്പ് വിലയിരുത്തിയത്. ഇതിൽ സംഘത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മോശമാകുന്നത് ജീവനക്കാരുടെ നിയമപരമായ അവകാശത്തെ നിഷേധിക്കാനുള്ള കാരണമല്ലെന്നാണ് ഉത്തരവിൽ സഹകരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.കെ.ഗോപകുമാർ ചൂണ്ടിക്കാട്ടിയത്.































