കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ കരാറുകാർക്കെതിരെ രൂക്ഷ വിമർശനമുയർന്നു. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കെ എസ് റ്റി പി ഏറ്റെടുത്തിരിക്കുന്ന ഭൂമി പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. മഴക്കാലത്തിന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ നിർദേശം നൽകിയിരുന്നു.
മാർച്ച് ഇരുപത്തിനകം ടാറിങ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. പരമാവധി വീതി പ്രയോജനപ്പെടുത്തി ഫുട്ട് പാത്ത് നിർമ്മിക്കണം. പല സ്ഥലങ്ങളും സർവേ കല്ലുകൾ ഓട നിർമ്മിക്കുന്നതിന് പുറത്താണ്. ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാനെന്ന മട്ടിൽ വീതി എടുത്തിട്ടുമില്ല. എന്നാൽ ചിലയിടങ്ങളിൽ കൂടുതൽ വീതി എടുത്തിട്ടുമുണ്ട്. ഇവക്ക് ഒക്കെ പരിഹാരം കാണണം എന്നും എം എൽ എ പറഞ്ഞു.
റോഡ് നിർമ്മാണത്തിന്റെ മറവിൽ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പച്ചമണ്ണ് കടത്തുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സക്വാഡ് രൂപീകരിച്ച് നടത്തിയ പരിശോധനയിൽ ആറ് കേസുകൾ റെജിസ്റ്റർ ചെയ്തതായി കോന്നി തഹൽസീദാർ ശ്രീകുമാർ പറഞ്ഞു. വകയാറിൽ റോഡിൽ നിന്നും ഓട നിർമ്മിച്ചിരിക്കുന്നത് ആശാസ്ത്രീയമായ രീതിയിൽ ആണെന്നും ആക്ഷേപമുയർന്നു.
മഴക്കാലത്ത് ഈ ഓട വഴി മഴ വെള്ളം ഒഴുകി ഇറങ്ങി കൃഷി നാശം ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്. ഇത് അടിയന്തിരമായി പരിഹരിക്കണം. റോഡ് നിർമ്മാണം സംബന്ധിച്ചു ചേരുന്ന അവലോകന യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കണം എന്നും വീണ്ടും യോഗം ചേർന്ന് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതാണെന്നും അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.
മാത്രമല്ല കുടിവെള്ളവുമായി ബന്ധപെട്ട് പല സ്ഥലങ്ങളിലെയും വിഷയങ്ങൾ പരിഹരിച്ചിട്ടില്ല. ഇതിനും അടിയന്തിര പരിഹാരം കാണണം എന്നും യോഗം ആവശ്യപ്പെട്ടു. തുടർന്ന് എം എൽ എ,കെ എസ് ടി പി ചീഫ് എഞ്ചിനീയർ ഡിങ്കി ഡിക്‌റൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കെ എസ് ടി പി എക്സികുട്ടീവ് എൻജിനീയർ ജാസ്മിൻ, കോന്നി തഹാൽസീദാർ കെ.ശ്രീകുമാർ, വിവിധ ജന പ്രതിനിധികൾ, കെ എസ് ടി പി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നഗരത്തിലെ നിർമ്മാണത്തിലെ അപാകതകൾ നേരിട്ട് കണ്ട് വിലയിരുത്തി.
































