തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ സിപിഎം നേതാക്കൾക്ക് എതിരെ തിരുവനന്തപുരം പോക്സോ കോടതിയിൽ നൽകിയ ഹർജിയിൽ മധ്യപ്രദേശ് പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. മഹേശ്വർ പോലീസിനോട് റിപ്പോർട്ട് ഹാജരാക്കാൻ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ജൂൺ 20ന് റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി വീണ്ടും ഉത്തരവിട്ടു. വൈറൽ താരത്തിന്റെ വിവാഹം നിയമവിരുദ്ധം എന്ന് കാട്ടി സമർപ്പിച്ച സ്വകാര്യ ഹർജിയിലാണ് കോടതി ഇടപെടൽ. പെൺകുട്ടിയുടെ വിവാദ വിഹാഹത്തിന് സഹായമൊരുക്കി സിപിഐഎം നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ ഹർജി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ജനനസർട്ടിഫിക്കറ്റ് എന്നിവ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പെൺകുട്ടിയുടെ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവ് അതുവരെ നിലനിൽക്കുമെന്ന് ഹൈകോടതി പറഞ്ഞു.





























