തിരുവനന്തപുരം : യൂണിയന്‍ ഉദ്ഘാടനത്തെ തുടര്‍ന്ന് ലോ കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യൂണിയന്‍ ഉദ്ഘാടനത്തിനുശേഷം ലോ കോളേജില്‍ എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെ എസ് യു യൂണിറ്റ് പ്രസിഡന്റായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതി.
സംഭവത്തില്‍ മ്യൂസിയം, മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനുകളില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി അമ്പതിലധികം വിദ്യാര്‍ഥികളെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പ്രതികളായ എസ് എഫ് ഐക്കാര്‍ മറ്റൊരു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടന്നതായി കെ എസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വെക്കുമെന്നും പ്രാഥമിക റിപ്പോർട്ടിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോളേജ് അധികൃര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് ഏകപക്ഷീമായി പെരുമാറുകയാണെന്നും മര്‍ദനമേറ്റ വിദ്യാഥികളുടെ പേരിലടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണെന്നും കെ എസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.





























