റാന്നി : ബുധനാഴ്ച രാവിലെ ആങ്ങമൂഴിയിൽ ആട്ടിൻകൂട്ടിൽനിന്ന് പിടിയിലായ പുലി ചത്തു. അവശനിലയിലായതിനെ തുടർന്ന് ചികിത്സ കഴിഞ്ഞ് കോന്നിയിലെത്തിച്ച പുലി വ്യാഴാഴ്ച പുലർച്ച നാല് മണിയോടെയാണ് ചത്തത്. കാലിൽ തറച്ചിരുന്ന മുള്ളൻപന്നിയുടെ മുള്ള് ചികിത്സക്കിടെ നീക്കിയിരുന്നു. തിരികെ രാത്രി രണ്ട് മണിയോടെയാണ് കോന്നി ആനക്കൂട്ടിൽ എത്തിച്ചത്.
ആങ്ങമൂഴി തിരുവല്ലാലുങ്കൽ സുരേഷിന്‍റെ വീട്ടിലെ ആട്ടിൻകൂട്ടിലാണ് ബുധനാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്. സുരേഷിന്‍റെ ഭാര്യ ചന്ദ്രിക ആടിനു തീറ്റ കൊടുക്കാൻ എത്തിയപ്പോൾ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ടാർപ്പോളിൻ ഷീറ്റ് ഇട്ട് കുടുക്കുകയായിരുന്നു. ഇതിനെ കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചാണ് കാലിൽ തറച്ച മുള്ള് പുറത്തെടുത്തത്.





























