കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ ഒന്നര ആഴ്ചയോളമായി ജനങ്ങളെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടുവാൻ കഴിയാത്ത അവസ്ഥയിൽ ആണ് വനം വകുപ്പ്.പുലിയെ പിടികൂടുവാൻ കൂടു സ്ഥാപിക്കണം എന്ന് തീരുമാനം എടുത്തെങ്കിലും കേന്ദ്ര സംഘടനയായ കേന്ദ്ര കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇത് സാധ്യമാകു.ഇതിനായി കഴിഞ്ഞ ദിവസം നാഷണൽ ടൈഗർ കൺസർവ്വേഷൻ കമ്മറ്റി രൂപീകരിച്ച് ഫോറെസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് അയച്ചുവെങ്കിലും അനുമതിക്കായി കാത്തുനിൽക്കുകയാണ് അധികൃതർ.ഇതിനിടയിൽ ആണ് കലഞ്ഞൂർ പാക്കണ്ടത്ത് പാറയിരിക്കുന്നതിൽ വീട്ടിൽ വിജയൻ എന്ന ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ട് ഭയന്നോടി ഗുരുതരമായ പരുക്ക് സംഭവിച്ചത്.
ഏതാണ്ട് ഒന്നര ആഴ്ചയിൽ അധികമായി കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കുടപ്പാറ, ഇഞ്ചപ്പാറ, പാക്കണ്ടം,കല്ലുവിള,കാരക്കകുഴി തുടങ്ങി നിരവധി സ്ഥലങ്ങളിൽ പത്തിലധികം ആളുകൾ ആണ് പുലിയെ നേരിൽ കണ്ടത്. ഇഞ്ചപ്പാറയും കുടപ്പാറയും രണ്ട് ആടുകളെ പുലി ഭക്ഷിക്കുകയും ചെയ്തു.ഇതിന് ശേഷം കാരക്ക കുഴി,പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പ് അഞ്ച് ക്യാമറകൾ സ്ഥാപിച്ചെങ്കിലും യാതൊരു ഫലവും കണ്ടില്ല.എന്നാൽ കല്ലുവിളയിൽ പുലി നടന്നു പോകുന്ന സി സി റ്റി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.തുടർച്ചയായി പുലിയെ പല പ്രദേശങ്ങളിൽ കണ്ടതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ ഭീതിയിലാണ്. ഐ വി ശശി സംവിധാനം ചെയ്ത മൃഗയ സിനിമയിലെ പോലെ ആണ് പുലി ഇറങ്ങിയ ശേഷം ഇവിടുത്ത് കാരുടെ ജീവിതം.പുലർച്ചെ ജോലിക്ക് പോകുന്ന തൊഴിലാളികൾ അടക്കം പതിവ് രീതികൾ എല്ലാം മാറ്റി.പുലർച്ചെ പത്രം വിതരണം ചെയ്യുന്നവർ ഇത് താമസിച്ച് വിതരണം ചെയ്യാൻ തുടങ്ങി. പുലർച്ചെ ജോലിക്ക് പോകുന്നവർ പുലർന്ന് ജോലിക്ക് പോയി. വൈകി വീട്ടിൽ എത്തുന്നവർ സന്ധ്യ ആകുന്നതിന് മുൻപേ വീട്ടിൽ എത്തും.കൊച്ചു കുട്ടികളെ പോലും പുറത്ത് വിടുവാൻ മാതാപിതാക്കൾക്ക് ഭയമാണ്. ജനങ്ങളുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാതെ മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് നാട്ടുകാരും കൂട് സ്ഥാപിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്ത് നിൽക്കുകയാണെന്ന് വനം വകുപ്പ് അധികൃതരും പറയുന്നു.





























