തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുനില മെച്ചപ്പെടുത്തണമെങ്കിൽ ദേശീയതലത്തിൽ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാകണമെന്ന് സി.പി.എം. വിലയിരുത്തൽ. പലസംസ്ഥാനങ്ങളിലും സംഘടനാസംവിധാനം ശക്തിപ്പെടുത്താനാകുന്നുണ്ടെങ്കിലും അത് സീറ്റാക്കി മാറ്റാനുള്ള സാഹചര്യം ഉറപ്പാക്കാനായിട്ടില്ല. കഴിഞ്ഞതവണ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് ജയിക്കാനായത്. ഇത്തവണ ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിനൊപ്പം, പാർട്ടിയുടെ സീറ്റുനില ഉയർത്തേണ്ടതും അനിവാര്യമാണെന്നാണ് സി.പി.എം. കണക്കാക്കുന്നത്.
പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ഞായറാഴ്ചതന്നെ കേന്ദ്രകമ്മിറ്റിയോഗം തുടങ്ങി. രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസുമായി ചേർന്നുള്ള സഖ്യത്തിന്റെ ഭാഗമായാൽ ജയസാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.





























