തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് മുകളിൽ നിന്ന് കെട്ടിയിറക്കിയ തീരുമാനമല്ലെന്നും, മറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നും മുതിർന്ന നേതാവ് തോമസ് ഐസക്. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളെ പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും അവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവയെല്ലാം സുതാര്യമായി പരിശോധിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് പാർട്ടികളിലെ പോലെ ഹൈക്കമാൻഡ് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയല്ല ഇവിടെ പിന്തുടർന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായാണ് തോമസ് ഐസക്കിന്റെ പ്രതികരണം.






























