തിരുവനന്തപുരം : ഇ പോസ് യന്ത്രത്തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ. ഹൈദരാബാദ് എൻഐസിയിലെ സെർവർ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. റേഷൻ വിതരണത്തിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇ പോസ് തകരാർ കാരണം കഴിഞ്ഞ ദിവസവും റേഷൻ വിതരണം ഭാഗികമായി മുടങ്ങിയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ അവസ്ഥ പലയിടങ്ങളിലും തുടരുന്നുണ്ട്. റേഷൻ വിതരണം മുടങ്ങിയത് വ്യാപാരികളും റേഷൻ വാങ്ങാനെത്തുന്നവരും തമ്മിൽ വാക്കേറ്റത്തിന് വരെ ഇടയാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെയാണ് സെർവർ തകരാർ കാരണം റേഷൻ വിതരണം മുടങ്ങിയത്.
പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ വ്യാപാരികൾക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള സെർവർ തകരാർ പരിഹരിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും നെറ്റ്‌വർക്ക് പ്രശ്നമുള്ളിടത്ത് കൂടുതൽ കവറേജുള്ള സിം കാർഡ് നൽകുമെന്നായിരുന്നു ഭക്ഷ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പായില്ല.