തിരുവനന്തപുരം : വൈദ്യുതിമന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയെ നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം മണി. ആണുങ്ങള്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ വല്ലവനും അവിടെ കയറിയിരിക്കും. നിര്‍ത്തേണ്ടവരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം – മണി പറഞ്ഞു. കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഫെയ്‌സ്‌ബുക്ക് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണു മുന്‍ വൈദ്യുതിമന്ത്രി കൂടിയായിരുന്ന മണിയുടെ ഉപദേശം. തൊഴിലാളികളെ ശത്രുപക്ഷത്തു നിര്‍ത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോള്‍ ചെയര്‍മാന്‍ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് പിന്‍വലിച്ചിട്ട് ഒരു കാര്യവുമില്ല. മോശം കാര്യം ചെയ്‌തിട്ട് പിന്‍വലിക്കുന്നുവെന്നു പറഞ്ഞിട്ടെന്തുകാര്യം? അതിനു പറയേണ്ട മലയാളവാക്ക് അണ്‍പാര്‍ലമെന്ററി ആയതിനാല്‍ താന്‍ ഉപയോഗിക്കുന്നില്ല.
ഇതൊന്നും മന്ത്രി അറിഞ്ഞില്ലെന്നാണു പറയുന്നത്. അത്രയും നന്നായി. അല്ലെങ്കില്‍ വലിയ വിഷമമായേനെ. കഴിഞ്ഞ നാലരവര്‍ഷം താന്‍ മന്ത്രിയായിരുന്നപ്പോള്‍ എല്ലാവരെയും യോജിപ്പിച്ചാണു മുന്നോട്ടുപോയത്. തന്റെ കാലത്തു ഭൂമി പതിച്ചുകൊടുത്തെന്നാണു പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തു മാട്ടുപ്പെട്ടിയിലും കുണ്ടളയിലും മറ്റും നിരവധി സ്വകാര്യവ്യക്‌തികള്‍ക്കു ഭൂമി പതിച്ചുനല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ടൂറിസത്തിനു വേണ്ടി വ്യക്‌തികള്‍ക്കു പകരം സഹകരണസ്‌ഥാപനങ്ങള്‍ക്കു ഭൂമി നല്‍കാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്‌ഥാനത്തില്‍ ടെന്‍ഡര്‍ വിളിച്ചു. ഏറ്റവും കൂടുതല്‍ തുക കെ.എസ്.ഇ.ബിക്കു നല്‍കുന്നവര്‍ക്കാണു ഭൂമി നല്‍കിയത്. ഭൂമി ഏറ്റെടുത്തവര്‍ ആദ്യം വില്‍ക്കുന്ന ടിക്കറ്റിന്റെ 20% ബോര്‍ഡിനു നല്‍കാമെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് അത് 31 ശതമാനമാക്കാമെന്നും ക്വട്ടേഷനില്‍ വ്യക്‌തമാക്കി. അങ്ങനെയാണു ഭൂമി കൊടുത്തത്.
കോണ്‍ഗ്രസിന്റെ സംഘടനകള്‍ക്കും കൊടുത്തിട്ടുണ്ട്. എന്നിട്ടാണ് അതിന്റെ പേരില്‍ തനിക്കെതിരേ ദുരാരോപണം നടത്തുന്നത്. തന്റെ മരുമകനെ പറയുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ഫലപ്രദമായി മുന്നോട്ടുപോയ സ്‌ഥാപനമാണു വൈദ്യുതി ബോര്‍ഡ്. അതു വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നതാണ്. എല്ലാ യൂണിയനിലെയും ജീവനക്കാരുടെ വിശ്വാസം ആര്‍ജിച്ചതുകൊണ്ടാണു ബോര്‍ഡിനെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനായതെന്നും മണി പറഞ്ഞു. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നു മറുപടി പറഞ്ഞ മന്ത്രി കൃഷ്‌ണന്‍കുട്ടി വ്യക്‌തമാക്കി. ടെന്‍ഡര്‍ തുക വര്‍ധിച്ചതു ക്രമക്കേടിന്റെ ഫലമായല്ല ജനങ്ങള്‍ക്കു ഗുണകരമായ ചില വ്യവസ്‌ഥകള്‍ കൂട്ടിച്ചേര്‍ത്തതുകൊണ്ടാണ്. എല്ലാ ആരോപണങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഊര്‍ജ സെക്രട്ടറിയോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.