കോട്ടയo : കോട്ടയം നഗരത്തിലെ മൊബൈൽ കടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. നന്നാക്കാൻ എത്തിച്ച മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അത്ഭുതകരമായിട്ടാണ് കടയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. നന്നാക്കാൻ എത്തിച്ച മൊബൈൽ ഫോണിന്റെ ബാറ്ററി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും ജീവനക്കാരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.
കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ എസ് എൻ മൊബൈൽ ഷോപ്പിലാണ് നന്നാക്കാൻ കൊണ്ടുവന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്. മൊബൈൽ ഫോണിൽ ചാർജ് നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈൽ കടയിലെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണിക്കായി മൊബൈൽ ഫോൺ കൈമാറി. അതിനിടെ ബാറ്ററി ഊരി മാറ്റുകയും ചെയ്തു. അതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു തൊഴിലാളി ഈ ബാറ്ററിയിൽ അമർത്തി. ഈ സമയമാണ് വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത്. വലിയ രീതിയിൽ തീ ഉയർന്നുവരികയും ചെയ്തു. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അപകടം ഉണ്ടായെങ്കിലും ആർക്കും സംഭവത്തിൽ പരിക്കില്ല.
സ്ഥാപനത്തിലെ ജീവനക്കാരന്റെ തലമുടിയിലേയ്ക്കു തീ പടർന്നതോടെ ഷോപ്പിനുള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചിതറിയോടി. തുടർന്ന് അൽപനേരത്തിനു ശേഷമാണ് തിരികെ ഷോപ്പിലെത്തിയത്. സംഭവിച്ചത് എന്താണെന്നുള്ള ആശങ്കയിലായിരുന്നു ഇവർ. ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നതായി നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നതെന്നു ഷോപ്പിന്റെ ഉടമ പറഞ്ഞു. അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.






























