ഡൽഹി: അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാൻ. സംഘടനയുടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ഔദ്യോഗിക ക്ഷണം അയക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാർത്താസമ്മേളനത്തിനിടെയാണ് പാക് വിദേശകാര്യ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കാൻ ഔദ്യോഗിക ബാധ്യതയുണ്ടെന്നും മാനദണ്ഡങ്ങൾ അനുസരിച്ച് അത് നടപ്പിലാക്കുമെന്നും വക്താവ് അറിയിച്ചു.
ഓഗസ്റ്റ് ആദ്യം മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പാക് വിദേശകാര്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന്, ചർച്ചയ്ക്കായി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു വക്താവിന്റെ മറുപടി. 2027-ലാണ് അടുത്ത എസ്.സി.ഒ. ഉച്ചകോടി നടക്കേണ്ടത്. എന്നാൽ ഇതിന്റെ കൃത്യമായ മാസമോ തീയതിയോ പാകിസ്ഥാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ചൈന, റഷ്യ, ഇന്ത്യ, പാകിസ്ഥാൻ, കസാഖ്‌സ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, ഇറാൻ, ബെലാറുസ് എന്നിങ്ങനെ പത്ത് രാജ്യങ്ങളാണ് ഈ അന്താരാഷ്ട്ര കൂട്ടായ്മയിലുള്ളത്.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണത്തിനായി യൂറേഷ്യൻ മേഖലയിലെ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മയുടെ ആതിഥേയത്വം റൊട്ടേഷൻ അടിസ്ഥാനത്തിലാണ് അംഗരാജ്യങ്ങൾക്ക് ലഭിക്കുന്നത്. ഇത്തവണ അധ്യക്ഷസ്ഥാനവും ആതിഥേയത്വവും പാകിസ്ഥാനാണ്.2015 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി പാകിസ്ഥാനിൽ സന്ദർശനം നടത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബാംഗങ്ങളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു മോദി അന്ന് ലാഹോറിൽ എത്തിയത്




























