കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് അനൂപ് വി ആർ. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അനൂപിന്‍റെ വിമർശനം.
എന്തുകൊണ്ട് ഇപ്പോൾ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻന്‍റെ പേരിന്‍റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം. എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിന്‍റെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ‘അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല’ എന്ന് വിഡി സതീശൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്- അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.






























