മുംബൈ : മഹാരാഷ്ട്രയെ ഞെട്ടിച്ച കോലാപുർ യെല്ലമ്മ കുഛ്കൊരാവി കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. യെല്ലമ്മയുടെ മകനായ സുനിൽ രാമ കുഛ്കൊരാവി(35)യ്ക്കാണ് കോലാപുർ കോടതി വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് മഹേഷ് കൃഷ്ണാജി യാദവ് ശിക്ഷ വിധിച്ചത്.
അമ്മയെ കൊന്ന് അവയവങ്ങൾ പുറത്തെടുത്ത് വറുത്തുകഴിച്ച സംഭവം സമൂഹ മനസാക്ഷിയെ പിടിച്ചുലച്ചെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു കൊലപാതകം മാത്രമല്ല അതിക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. അതേസമയം വിധിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
2017 ഓഗസ്റ്റിലാണ് സുനിൽ അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പുറത്തെടുക്കുകയും അതിൽ ചിലത് വറുത്തുകഴിക്കുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം രക്തത്തിൽ കുളിച്ചനിലയിൽ പ്രതി അമ്മയുടെ മൃതദേഹത്തിനരികിൽ നിൽക്കുന്നത് സമീപവാസിയായ കുട്ടിയാണ് ആദ്യം കണ്ടത്. കുട്ടി ഉറക്കെ കരഞ്ഞതോടെ സമീപവാസികൾ വിവരമറിയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ചോരയിൽ കുളിച്ച യെല്ലമ്മയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കീറിമുറിച്ച് ചില അവയവങ്ങളെല്ലാം പുറത്തെടുത്തിരുന്നു. ഹൃദയം ഒരു തളികയിൽവെച്ച നിലയിലായിരുന്നു. മറ്റുചില അവയവങ്ങൾ എണ്ണപാത്രത്തിലും കണ്ടെത്തി. ചില അവയവങ്ങൾ പ്രതി ഭക്ഷിച്ചതായും പോലീസ് പറഞ്ഞിരുന്നു. പ്രതിയായ സുനിലിനെ ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ കൊലപാതകവിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാർക്കിടയിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളായിരുന്നു പ്രോസിക്യൂഷന്റെ ബലം. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധവും മറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതിയുടെ വസ്ത്രത്തിലെ രക്തക്കറ അമ്മയുടെ രക്തമാണെന്ന് തെളിയിക്കുന്ന പരിശോധന റിപ്പോർട്ടുകളും കോടതിയിലെത്തി.
മദ്യത്തിന് അടിമയായിരുന്ന പ്രതി മദ്യപിക്കാനുള്ള പണത്തിന് വേണ്ടി അമ്മയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് പ്രതിയുടെ ഭാര്യ ഇയാളെ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് അമ്മയ്ക്കൊപ്പമായിരുന്നു താമസം. അമ്മയുടെ പെൻഷൻ ഉപയോഗിച്ചായിരുന്നു മദ്യപാനം. ഇതെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനിടെ പ്രതി മദ്യത്തിന് അടിമയാണെന്നും മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവസമയം പ്രതി മദ്യലഹരിയിലാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. തുടർന്ന് പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി പ്രതിയെ മരണംവരെ തൂക്കിക്കൊല്ലാൻ വിധിച്ചത്.
ആ അമ്മ അനുഭവിച്ച വേദന ഒരിക്കലും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിസ്സഹായയായ അമ്മയെ അയാൾ ഇല്ലാതാക്കി. ഇത് മാതൃത്വത്തോട് കാണിച്ച അങ്ങേയറ്റത്തെ അപമാനമാണെന്നും കോടതി പറഞ്ഞു.