ദില്ലി : മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹർജികൾക്ക് ശേഷം റൂൾകർവ് വിഷയം പരിഗണിച്ചാൽ മതിയെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ചോർച്ചയെ കുറിച്ച് രണ്ട് സംസ്ഥാനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
കേസിൽ വാദം കേൾക്കുമ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്ന് തമിഴ്നാടും അറിയിച്ചു. നിലവിലെ ഇടക്കാല ഉത്തരവ് തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് സാധിക്കും.
അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു. മേൽനോട്ട സമിതി നിശ്ചയിച്ച പ്രകാരം തൽക്കാലം ജലനിരപ്പ് ക്രമീകരിക്കാൻ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.