ദുബായ് : 120 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ദുബായിലെ പതിനാറുകാരി മലയാളി ഗായിക സുചേത സതീഷ് തന്റെ ആദ്യ മുഴുനീള സംഗീത പരിപാടിയിലൂടെ വീണ്ടും ജനശ്രദ്ധ നേടി. പ്ലേഫീൽഡ് എന്റർടൈൻമെന്റ് സംഘടിപ്പിച്ച സംഗീതനിശ ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.
മാതൃഭാഷയായ മലയാളത്തിൽ കൂടാതെ അറബിക്, സ്പാനിഷ്, ടർക്കിഷ്, സുലു എന്നീ ഭാഷകളിലും മറ്റു ഇന്ത്യൻ ഭാഷകളിലും സുചേത ഗാനങ്ങൾ ആലപിച്ചു. വിവിധ ഭാഷക്കാരായ ആസ്വാദകർക്ക് നവ്യാനുഭൂതി പകർന്ന പരിപാടിയായിരുന്നു രണ്ടു മണിക്കൂർ നീണ്ട സംഗീത സന്ധ്യ. ആദ്യം പാടിയ ലതാ മങ്കേഷ്‌കർ ഗാനം മുതൽ പി. സുശീലക്കുള്ള ശ്രദ്ധാഞ്ജലി തമിഴ്, പഞ്ചാബി, ഗുജറാത്തി ഗാനങ്ങളിലൂടെ സമ്മാനിച്ചു.
ദേശീയദിനത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന യുഎഇക്ക് സമർപ്പിച്ച അറബിക്കിലുള്ള സ്തുതിഗീതത്തെ തുടർന്ന് ഇത്രത്തോളം മനോഹരമായ ഒരു സായാഹ്നം മറ്റൊന്നില്ല എന്ന അർഥം വരുന്ന ‘റോസ് ഷാം ആതി ഥി’ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനവും ആലപിച്ചു സംഗീത നിശയ്ക്ക് തിരശ്ശീലയിട്ടു. ഇതിനിടയിൽ സദസ്സിൽ നിന്നാവശ്യപ്പെട്ടതനുസരിച്ച് ബെലാറൂസ് ഗാനവും പാടി. വിദഗ്ധരായ ഏഴു സംഗീതജ്ഞർ ഗാനസന്ധ്യക്കു പിന്നണിയിൽ പ്രവർത്തിച്ചു. ഇപ്പോൾ 132 ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന സുചേത സംഗീതത്തിന് അതിർവരമ്പുകളില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു.