പത്തനംതിട്ട : മധ്യവയസ്കനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുകൊന്ന വീട്ടമ്മയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻ പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടൽ നെല്ലിമുരുപ്പ് വീട്ടിൽ രജനി(43) യെ കൂടൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആൺ മക്കളാണ് ഇവർക്ക്. ഒരാൾ പിതാവിനൊപ്പമാണ്. നാടും വീടും വിട്ട ശശിധരൻ പിള്ള കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടെ രജനിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഉറക്കമില്ലായ്‌മയ്ക്ക് മരുന്ന്ക ഴിക്കുന്ന ഇവർ ഇന്നലെ (19.06.22) പകൽ ഉറക്കത്തിലായിരുന്നപ്പോൾ മദ്യപിച്ചെത്തിയ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചുവത്രെ.
ഈസമയം കയ്യിൽ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച്രി പക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരുടെ മകൻ നാട്ടുകാരെ അറിയിച്ചതിനെതുടർന്ന് ആദ്യം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 9 മണിയോടെ ശശിധരൻ പിള്ള മരണപ്പെട്ടു.
രജനിയെ വീട്ടിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ദിജേഷ്, പോലീസ് ഉദ്യോഗസ്ഥരായ ദീപ്തി, പ്രോഡ്ജി, സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.





























