തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ആർ.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും ഓരോ മന്ത്രിമാരും ആർ.എസ്.എസിനോടുള്ള വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അധികാരത്തിലേറി ഒരു മാസം പിന്നിടുന്നതിന് മുൻപ് തന്നെ വി.ഡി സതീശൻ സർക്കാർ ആർ.എസ്.എസ് ദാസന്മാരെന്ന് തെളിയിച്ചിരിക്കുകയാണ്. പി.എം.എ.വൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിൽ എന്താണ് തെറ്റെന്ന കെ.എം ഷാജിയുടെ ചോദ്യം ആർ.എസ്.എസിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കുന്നതാണ്. എം.ജി സർവ്വകലാശാലയിൽ 19 ആർ.എസ്.എസ് പ്രവർത്തകരെ നിയമിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയതും ഇതിന് തെളിവാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർ അനുകൂലിയായ ശേഷാദ്രിനാഥനെ നിയോഗിച്ചത് മന്ത്രിമാർ പോലും അറിഞ്ഞില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തുവന്നു. കെ.പി.സി.സി ഓഫീസ് എപ്പോഴാണ് ആർ.എസ്.എസിന് വിട്ടു നൽകുന്നത് എന്നാണ് ഇനി അറിയേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. ആസൂത്രണത്തിലെ പിഴവ് കാരണം 10 വർഷത്തിന് ശേഷം സംസ്ഥാനത്ത് പവർകട്ട് തിരിച്ചുവന്നിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ 21,000 കോടി രൂപയുടെ വൻ അഴിമതിയാണ് നടന്നതെന്നും ഹിന്ദുക്കളുടെ സംരക്ഷകർ എന്ന് പറയുന്നവർ രാമക്ഷേത്രത്തിൽ നിന്ന് സഹസ്രകോടികൾ കീശയിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിച്ച് കർഷകർക്ക് ഗുണമാകുന്ന നിലയിൽ നടപ്പാക്കാൻ ശ്രമിച്ച പദ്ധതി യു.ഡി.എഫ് ആക്ഷേപം ഉന്നയിച്ചതിനെത്തുടർന്ന് സർക്കാർ നടപ്പിലാക്കാതെ മാറ്റിവെച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിന് 24 ദിവസം മുൻപ് ബക്കാഡിയുടെ ഫയൽ മുഖ്യമന്ത്രിയുടെ കയ്യിൽ എത്തിയിട്ടും മന്ത്രിമാരോടും പാർട്ടിയോടും അത് രഹസ്യമാക്കി വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സഭയിൽ അസംബന്ധം പറയുന്നതിൽ ഒന്നാമനാണെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.സ്ത്രീ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളെ കണ്ടെത്തിയത് സി.പി.ഐ.എം ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റ് അനുസരിച്ചാണെന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയെയും അദ്ദേഹം പരാമർശിച്ചു. എന്നാൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.






























