കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ബിദൂറിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ പ്രളയജലം ഇരച്ചെത്തിയപ്പോൾ മാവിന്റെ ചില്ലയിൽ പിടിച്ചു തൂങ്ങിയാണ് ബിബേക് കുമാൽ (24) എന്ന യുവാവ് ജീവൻ രക്ഷിച്ചത്. ബുധനാഴ്ച രാവിലെയാണ് നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ ഉരുൾപൊട്ടലിനെ തുടർന്ന് റസുവ ജില്ലയിൽ പെട്ടെന്നുള്ള പ്രളയമുണ്ടായത്. മണ്ണും പാറക്കല്ലുകളും വെള്ളവും കുത്തിയൊലിച്ചെത്തി പ്രദേശത്ത് വൻ നാശം വിതച്ചു.
പുതുതായി നിർമിക്കുന്ന വീടിന് സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതിനായി അഞ്ചടി താഴ്ചയുള്ള കുഴിയിൽ ജോലി ചെയ്യുകയായിരുന്നു കുമാൽ. ഇതിനിടെ ഇരമ്പൽ ശബ്ദം കേട്ട് സഹപ്രവർത്തകർ ഓടിരക്ഷപെടാൻ ആവശ്യപ്പെട്ടു. എന്നാൽ നിമിഷങ്ങൾക്കകം പ്രളയജലം കുമാലിനെ വലിച്ചിഴച്ചു. അവശിഷ്ടങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തിയതോടെ വെള്ളത്തിനടിയിലായ കുമാൽ, ഒഴുകിപ്പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു മാവിന്റെ ചില്ല മുറുകെ പിടിച്ചാണ് ജീവൻ രക്ഷിച്ചത്. “വെള്ളം എന്നെ വലിച്ചിഴച്ചു, ഭാഗ്യത്തിന് മാവിന്റെ ചില്ലയിൽ പിടിച്ചു. അതില്ലായിരുന്നെങ്കിൽ ഞാൻ ഒഴുകിപ്പോയി മരിക്കുമായിരുന്നു,” കുമാൽ പറഞ്ഞു.
അവശിഷ്ടങ്ങളുടെ ആഘാതത്തിൽ കുമാലിന്റെ കാലിന് പരിക്കേറ്റു. നിലവിൽ കാഠ്മണ്ഡുവിലെ നാഷണൽ ട്രോമാ സെന്ററിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രളയത്തിൽ ഇതുവരെ 114ലധികം പേരെ രക്ഷപെടുത്തി. കാഠ്മണ്ഡു, റസുവ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ നിരവധി പേർ ചികിത്സയിലുണ്ട്. ഗ്ലേഷ്യൽ തടാകം പൊട്ടിയൊഴുകിയതാകാം (ജിഎൽഒഎഫ്) ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
































