അടൂർ : പോലീസ് ക്വാർട്ടേഴ്സ് പൊളിച്ചിടത്ത് പുതിയ ഫ്ലാറ്റ് വരുന്നു. ഫ്ലാറ്റ് നിർമാണം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കെട്ടിടം നിർമിക്കുന്ന ഭാഗത്തെ വൈദ്യുതിലൈനുകൾ വൈദ്യുതിവകുപ്പ് മാറ്റുന്നതോടെ നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 6.25 കോടി രൂപ മുടക്കിയാണ് അടൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് ഫ്ലാറ്റ് നിർമിക്കുന്നത്. 20 കുടുംബങ്ങൾക്ക് താമസിക്കുന്ന തരത്തിലായിരിക്കും കെട്ടിട നിർമാണം. വർഷങ്ങൾ പഴക്കമുള്ള അടൂരിലെ 12 പോലീസ് ക്വാർട്ടേഴ്സ് 2025 ഏപ്രിലിലാണ് പൊളിച്ചത്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളായിരുന്നു. 2024 നവംബറിലാണ് കെട്ടിടം പൊളിക്കാനുള്ള അനുമതി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് സർക്കാർ നൽകിയത്. 1983-ലാണ് അടൂർ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത്. പൊതുമരാമത്തായിരുന്നു ക്വാർട്ടേഴ്സ് നിർമിച്ചത്. 23 ക്വാർട്ടേഴ്സുകളാണ് അന്ന് നിർമിച്ചത്. ഇതിലെ 12 എണ്ണമാണ് പൂർണമായും നശിച്ചത്. എല്ലാം ഭിത്തികൾ ഇളകിയും മേൽക്കൂര തകർന്ന നിലയിലുമായിരുന്നു. വെട്ടുകല്ലുകൊണ്ട് അശാസ്ത്രീയമായി പേരിന് വേണ്ടി നിർമിച്ച കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഭിത്തികൾ ചുണ്ണാമ്പും കുമ്മായവും കൊണ്ടാണ് തേച്ചിരുന്നത്.





























