നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികില്‍സയ്ക്കിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ജീവന്‍ നഷ്ടപ്പെട്ട ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്.
പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞുവെച്ചാണ് പ്രതിഷേധം. കുട്ടികളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കുടുംബത്തിന് അടിയന്തിരമായി ധനസഹായം, സ്ഥലം പേരിലാക്കി അവിടെ വീട് നിര്‍മ്മിച്ച് നല്‍കണം, ദമ്പതികള്‍ പൊള്ളലേറ്റ് മരിക്കാന്‍ കാരണക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. തഹസീല്‍ദാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയെങ്കിലും രേഖപ്രകാരം നല്‍കണമെന്നാണ് ആവശ്യം.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അയല്‍വാസി വസന്തയെ കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ വസന്തയെ സ്ഥലത്തുനിന്നു മാറ്റാന്‍ സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍ദ്ദേശിച്ചിരുന്നു. വസന്തയെ വീട്ടില്‍നിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരില്‍ ചിലര്‍ നിലപാടെടുത്തു. വസന്തയെ മാറ്റാന്‍ വൈകിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ചോറുകഴിക്കാന്‍ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പോലീസെന്ന ആക്രോശങ്ങളുയര്‍ന്നു.
മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങില്‍ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2 മാസം മുന്‍പ് കോടതിയില്‍നിന്ന് ഒഴിപ്പിക്കാന്‍ ആളെത്തിയെങ്കിലും രാജന്‍ വിസമ്മതിച്ചു. പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജന്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ചതും അപകടമുണ്ടായതും. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
പോലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ മക്കള്‍ നടത്തിയിരുന്നു. അമ്പിളിയുടെ സംസ്‌കാരവും ഇതേ സ്ഥലത്തു നടത്തും. അതേസമയം ഔചിത്യ ബോധം ഇല്ലാത്ത ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂര്‍ണസംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപി റൂറല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കുട്ടികള്‍ക്ക് വീടുവെച്ചു കൊടുക്കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ഒഴിപ്പിക്കല്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടോന്നും സര്‍ക്കാര്‍ പരിശോധിക്കും. ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പോലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോഴാണ് രാജന്റെ ശരീരത്തിലേക്ക് തീപടര്‍ന്നത്. ആത്മഹത്യ അല്ലെന്ന് സഹോദരി ആരോപിച്ചിരുന്നു.